മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ച ഡ്രൈവറെ വഴിയിൽ വച്ച് പൊലീസ് പിടികൂടി

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ബൈക്ക് അപകടത്തില്‍ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഓടിച്ചിരുന്നത് അടിച്ചു ഫിറ്റായ ഡ്രൈവര്‍. ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ പൊലീസ് പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മനസിലായി. പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ആംബുലന്‍സ് ഡ്രൈവര്‍ കൂനങ്കര നെടുമണ്‍ തിനവിളയില്‍ മനോജി (45)നെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

രാത്രി 8.30 ന് പെരുനാട് കൂനങ്കരയില്‍ റോഡില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ഇടിച്ച് മറിഞ്ഞു വീണ് പരുക്കേറ്റ ജിതിന്‍ രാജ്, നിതിന്‍ ദേവ് എന്നിവരുമായിട്ടാണ് മദ്യപിച്ച ലക്കുകെട്ട മനോജ് ആംബുലന്‍സില്‍ പോയത്. പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ പെരുനാട്ടിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം ആംബുലന്‍സിലാണ് ഇവരെ കൊണ്ടു പോകാന്‍ ഒരുങ്ങിയത്. ഈ സമയം ആശുപത്രിയില്‍ വേറെയും ആംബുലന്‍സ് ഉണ്ടായിരുന്നിട്ടും മദ്യപിച്ച് ലക്കുകെട്ട് നിന്ന മനോജിന്റെ ആംബുലന്‍സ് ആണയച്ചത്.
പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് ലക്കുതെറ്റി വളഞ്ഞു പുളഞ്ഞ് ആംബുലന്‍സ് വരുന്നത് കണ്ട് സംശയം തോന്നി പൊലീസഎ പരിശോധിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. വൈദ്യപരിശോധന നടത്തിയപ്പോള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി.

സന്ധ്യ കഴിഞ്ഞാല്‍ ആംബുലന്‍സ് ഡ്രൈവര്‍ മനോജ് മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍പ് പല തവണ ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചു വരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഡ്രൈവറെ രക്ഷിക്കുമ്പോള്‍ പാവപ്പെട്ട രോഗികളുടെ ജീവന്‍ അപകടത്തിലാവുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *