പത്തനംതിട്ട – നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. മനുഷ്യന് സ്വസ്ഥമായി പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള പുരോഗമനം. ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ഗുണ്ടാനേതാവ് നമ്മുടെ നാട്ടിൽ പിടിയിൽ. വീയപുരം ഗുരുനാഥൻ പറമ്പിൽ വീട്ടിൽ വീയപുരം ഷിബു എന്ന ഷിബു ഇബ്രാഹിം (45) ആണ് പിടിയിലായത്. പുളിക്കീഴ് പോലീസ് ആണ് ഈ ഗുണ്ടയെ അറസ്റ്റ് ചെയ്തത്. കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷിബു.
നിരണം, കിഴക്കുംഭാഗം, കിഴക്കേപ്പറമ്പിൽ സുരോജ് (61) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴ് മണിയോടെ സുരോജിന്റെ വീട്ടിലെത്തിയ പ്രതി 25000 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വയോധികൻ തയ്യാറാകാതെ വന്നതോടെ പ്രതി ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ താഴെ വീണ സുുരോജിന്റെ തലയിൽ ഷിബു കരിങ്കല്ല് കൊണ്ട് അടിച്ചു.
മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ പരുമലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹെൽത്ത് ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ വിചാരണ നേരിട്ട് വരികയാണ് ഇയാളെന്ന് പോലീസ് ഇൻസ്‌പെക്ടർ ഇ. അജീബ് പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി അഷാദിന്റെ നിർദ്ദേശപ്രകാരം പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ അജീബ്, എസ്ഐമാരായ ഷെജിം, കുരുവിള സക്കറിയ, സിപിഒമാരായ റിയാസ്, നവീൻ, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

