വാഴക്കുന്നേൽ അച്ചനെതിരെ ന്യൂനപക്ഷ മോർച്ച പ്രതിഷേധം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയെ അസഭ്യം പറഞ്ഞ ഇടതുപക്ഷ സഹയാത്രികൻ ഫാ: മാത്യൂസ് വാഴക്കുന്നേൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊണ്ട് ന്യൂനപക്ഷ മോർച്ച ജില്ലാകമ്മറ്റി നടത്തിയ പ്രതിഷേധ യോഗം ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു മുഖ്യ പ്രഭാഷണം നടത്തി..

ഒരു ‘സ്ത്രീ ശബ്ദരേഖ’ വാട്സാപ്പിലൂടെ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിലെ അമര്‍ഷം പൊട്ടിത്തെറിയിലേക്ക്. വിശദീകരണം തേടിയ ബിഷപ്പിന് മറുപടിയായി ഒരു വൈദികൻ ആക്ഷേപ ഉള്ളടക്കത്തോടെയുള്ള ശബ്ദരേഖ വിശ്വാസികളടക്കമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് പ്രതിഷേധം കനക്കുകയാണ്.

ബിജെപിയിൽ അംഗത്വമെടുത്ത ഫാദർ ഷൈജു കുര്യനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തർക്കം രൂക്ഷമായത്. വിഷയത്തിൽ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ കൽപ്പനയെ തള്ളിക്കൊണ്ടാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. ‘കൽപ്പനയ്ക്ക് മറുപടി തരാൻ മനസ്സില്ലെടാ’ എന്നുള്ള ആക്ഷേപ ഉള്ളടക്കങ്ങളടങ്ങിയ ശബ്ദ സന്ദേശമാണ് ഫാദർ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

‘വിശദീകരണം ചോദിച്ചതുമായി ബന്ധപ്പെട്ടകാര്യം സഭയുടെ പ്രധാനപ്പെട്ട ചുമതലയിലിരിക്കുന്നവരോട് വിശദീകരിച്ചിട്ടുണ്ട്. നിക്കോദിമോസ് മെത്രാനച്ചൻ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ പുറത്തുവിടും. എന്റെ പേരിൽ കൽപ്പന ഇറക്കേണ്ട ഒരാവശ്യവും ഇല്ല. വക്കീൽ നോട്ടീസിനുള്ള പ്രതികരണം മാത്രമാണ് എന്റെ ഭാഗത്തുനിന്നുണ്ടായത്. കൽപ്പന മാനിക്കാൻ സാധിക്കില്ല. വസ്തുക്കച്ചവടക്കാരായ അച്ചന്മാരെയാണ് സഭയ്ക്ക് വേണ്ടതെങ്കിൽ അവരെ കൊണ്ടു നടന്നോളൂ…’, എന്നിങ്ങനെയാണ് വൈദികന്റെ ശബ്ദ സന്ദേശം.

കഴിഞ്ഞ ദിവസം ചേർന്ന നിലയ്ക്കൽ ഭദ്രാസന കൗൺസിൽ യോഗം ഭദ്രാസന സെക്രട്ടറി സ്ഥാനത്തുനിന്ന് വൈദികനായ ഷൈജു കുര്യനെ ഒഴിവാക്കിയിരുന്നു. ഒപ്പം ഷൈജു കുര്യനെ പ്രതിസ്ഥാനത്തു നിർത്തുന്ന തരത്തിൽ ചില ആക്ഷേപങ്ങൾ പരസ്യമായി ഉന്നയിച്ച ആൾ എന്ന തരത്തിൽ ഡോ. മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലയ്ക്കൽ ഭദ്രാസനാധിപന്റെ കൽപന കഴിഞ്ഞ ദിവസം ഫാദർ മാത്യൂസ് വാഴക്കുന്നത്തിന് ലഭിച്ചു. ഇതിനുപിന്നാലെയാണ് അദ്ദേഹം വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആക്ഷേപ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *