പത്തനംതിട്ട – പുനലൂർ – മൂവാറ്റുപുഴ റോഡിൽ തുടർച്ചയായി വാഹനാപകടങ്ങൾ . ഇന്നും നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ ഇന്നോവയിടിച്ച് യുവാവ് മരിച്ചു. വടശേരിക്കര ബംഗ്ലാകടവ് ചെറിയ കൈതെലിൽ പി.കെ.ശ്രീധരന്റെയും വത്സലയുടെയും മകൻ സി.എസ്. അരുൺ കുമാർ (45)ആണ് മരിച്ചത്. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ഇന്നോവ സ്‌കൂട്ടർ ഇടിച്ച് തവിടു പൊടിയാക്കിയ ശേഷം താഴ്ചയിലേക്ക് മറിഞ്ഞു. ഗുരുതരമായ പരുക്കേറ്റ അരുൺ കുമാറും താഴേയ്ക്ക് തെറിച്ചു പോയി.
വൈകിട്ട് മൂന്നു മണിയോടെ മൈലപ്ര തയ്യിൽപ്പടിയിലാണ് അപകടം. അരുൺകുമാർ സഞ്ചരിച്ച സ്‌കൂട്ടർ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച ഇന്നോവ കാറുമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരുൺ തെറിച്ചു താഴ്ചയിലേക്ക് പതിച്ചു. ഇന്നോവയും താഴ്ചയിലേക്ക് മറിഞ്ഞു. ഇതിലുണ്ടായിരുന്ന രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും അടക്കം ആറു പേർക്ക് നിസാര പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ അരുൺകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കുന്നിക്കോട് സ്വദേശികളായ തീർത്ഥാടകരാണ് ഇന്നോവാ കാറിൽ ഉണ്ടായിരുന്നത്. ഇന്നോവയിൽ സഞ്ചരിച്ചിരുന്നവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴിന് അമിതവേഗതയിൽ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടിരുന്നു. മൈലപ്ര ശാന്തിനഗർ വാലുപറമ്പിൽ അംബി (55) ആണ് മരിച്ചത്. മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്‌കൂട്ടറിൽ ഇടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മാറി കുമ്പഴ വടക്ക് നിയന്ത്രണം വിട്ട കാറിടിച്ച് റോഡരികിൽ നിന്ന ചുമട്ടുതൊഴിലാളിയും മരണപ്പെട്ടിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

