ചെന്നൈ: പോലീസിൽ നിന്ന് വിരമിച്ച ശേഷം ബിജെപിയിലെത്തി വിദ്വേഷ പ്രചാരണം നടത്തി എന്ന കേസിൽ തമിഴകത്തെ മുൻ പോലീസ് മേധാവി ആർ. നടരാജനെതിരെ കേസ്. തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരിനെതിരായ ബിജെപിയുടെ വ്യാജപ്രാരണം ഏറ്റുപിടിച്ചതിനാണു ആർ. നടരാജനെതിരേ കേസെടുത്തത്. അണ്ണാ ഡി.എം.കെ മുൻ എം.എൽ.എ കൂടിയായ നടരാജനെതിരെ അഭിഭാഷകയും ഡി.എം.കെ ഭാരവാഹിയുമായ പി.ഷീലയുടെ പരാതിയിൽ സൈബർ ക്രൈം പൊലിസ് ആണ് കേസ് രജിസ്റ്റർചെയ്തത്. തമിഴ്‌നാട്ടിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ ഡി.എം.കെ സർക്കാർ തകർത്തുവന്ന വ്യാജ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി.
വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വൈര്യം വളർത്തൽ, മനഃപൂർവം പൊതുജന ശല്യം ഉണ്ടാക്കൽ, ഭീതിസൃഷ്ടിക്കുന്ന വിധത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവും ഐ.ടി നിയമത്തിലെ വകുപ്പുകളുമാണ് ഇയാൾക്കെതിരേ കേസെടുത്തത്. പബ്ലിക് ഡിഫൻസ് പ്രോസിക്യൂഷൻ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ചിത്രസഹിതം മുൻ ഡി.ജി.പി വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് പി.ഷീല പരാതി നൽകിയത്.


