വടശേരിക്കര അയ്യപ്പ മെഡിക്കൽ കോളജിൽ അതിക്രമം: ഏബ്രഹാം കലമണ്ണിലിനും സംഘത്തിനുമെതിരേ കേസ്‌

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: വടശേരിക്കര ശ്രീഅയ്യപ്പ മെഡിക്കൽ കോളജിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചുവെന്ന പരാതിയിൽ കേരളാ കോൺഗ്രസ് നേതാവും മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാനുമായ ഏബ്രഹാം കലമണ്ണിലിനും മറ്റ് മൂന്നു പേർക്കുമെതിരേ മലയാലപ്പുഴ പൊലീസ് കേസെടുത്തു.

തമിഴ്‌നാട് സ്വദേശി സ്വയംഭൂ നാടാരുടെ ഉടമസ്ഥതയിലുള്ളതാണ് ശ്രീ അയ്യപ്പ മെഡിക്കൽ കോളജ്. പേരിൽ മാത്രമാണ് മെഡിക്കൽ കോളജ്. ആശുപത്രിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. തുടങ്ങിയത് സ്വയംഭൂ ആണെങ്കിലും പിന്നീടിത് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ഇത് എടുത്തത് ഏബ്രഹാം കലമണ്ണിലാണ്. ഏനാദിമംഗലത്തുള്ള മൗണ്ട് സിയോൺ മെഡിക്കൽ കോളജിന്റെ ഗ്രാമീണ കേന്ദ്രമായിട്ടാണ് ശ്രീ അയ്യപ്പ പ്രവർത്തിച്ചിരുന്നത്. പിന്നീട് കലമണ്ണിലും സ്വയംഭൂ നാടാരുമായി തെറ്റി. കലമണ്ണിലിൽ നിന്നും ആശുപത്രി തിരികെ എടുത്ത സ്വയംഭൂ നാടാർ ഇതിപ്പോൾ മറ്റൊരു ഗ്രൂപ്പിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് നാടാരുംകലമണ്ണിലുമായി കോടതിയിൽ സിവിൽ കേസും നിലനിൽക്കുന്നു.

തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെട്ടാണ് കലമണ്ണിൽ ഇന്നലെ ആശുപത്രിയിൽ എത്തിയത്. സതീഷ് എന്നയാളും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേരും കൂടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. ഇവർ ഇപ്പോഴത്തെ നടത്തിപ്പുകാരുടെ ജീവനക്കാരെ മർദിച്ചുവെന്നും അതിക്രമിച്ച് കടന്ന നാശനഷ്ടങ്ങൾ വരുത്തിയെന്നുമാണ് പരാതി. സ്ഥലത്ത് പരിശോധന നടത്തിയ മലയാലപ്പുഴ പൊലീസ് ജീവനക്കാരുടെ മൊഴി പ്രകാരം കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *