പാലക്കാട് – വീട്ടിനുള്ളിൽ വയോധികരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് ഇവരുടെ മകനെ കസ്റ്റഡിയിലെടുത്തു. എ അനൂപാണ് (26) ആണ് കസ്റ്റഡിയിലായത്. മകന്റെ മർദ്ദനത്തെത്തുടർന്നാണ് ദമ്പതികൾ മരിച്ചത് എന്നായിരുന്നു ബന്ധുക്കളുടെ പരാതി.
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം അപ്പുണ്ണി വീട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ് . ഈ സമയം അപ്പുണ്ണിയെ സന്ദർശിക്കാൻ അയൽവാസിയായ ഒരു ബന്ധു വീട്ടിലെത്തിയിരുന്നു. എന്നാൽ അപ്പുണ്ണി കട്ടിലിൽ നിന്ന് വീണ് കിടക്കുന്നതാണ് കണ്ടത്. യശോദയെ അനൂപ് മർദ്ദിക്കുന്നതായും കണ്ടു. ഇത് തടയാനെത്തിയ ബന്ധുവിനും മർദ്ദനമേറ്റു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസിയെയും അനൂപ് മർദ്ദിച്ചതായി പരാതിയുണ്ട്. തുടർന്ന് പരുക്കേറ്റ അപ്പുണ്ണിയെയും യശോദയെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. നിരവധി ലഹരിക്കേസുകളിൽ അടക്കം പ്രതിയായ അനൂപിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.


