കൊച്ചി – കീടനാശിനി തളിച്ച ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയ അരവണ ശബരിമലയിൽ വിൽക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധി, ഇപ്പോൾ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി ഈ അരവണ നശിപ്പിക്കണം എന്ന് സുപ്രീംകോടതി ഉത്തരവായിരിക്കുന്നു..
ഈ അരവണ ഭക്ഷ്യ യോഗ്യമാണെന്ന് പരിശോധന ഫലം വന്നെങ്കിലും ആരവണയുടെ കാലാവധി കഴിഞ്ഞിരുന്നു. സർക്കാർ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നശിപ്പിക്കണമെന്ന് ഉത്തരവ് വന്നത് . ദേവസ്വം ബോർഡിൻ്റെ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയത്. 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടായെന്ന് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി. .അരവണയുടെ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
വാണിജ്യ താത്പര്യമുള്ള വിഷയങ്ങളിൽ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഏലയ്ക്കയുടെ കരാർ ലഭിക്കാത്ത വ്യക്തി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടൽ എന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരാധനാലയങ്ങളിൽ വിതരണം ചെയ്യുന്ന പ്രസാദങ്ങൾ എല്ലാം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.


