ആറന്മുള – രാത്രി ഇരുട്ടിയാൽ ചാത്തനിറങ്ങുന്ന ഒരു നാട്. പിന്നെ വീടുകളിലേക്ക് ചറപറാ തുടങ്ങുന്ന ചാത്തനേറിൽ വലഞ്ഞിരിക്കുകയാണ് മാലക്കരക്കാർ. ചാത്തനെന്ന പേരിൽ രാത്രിയിൽ ഇറങ്ങുന്ന സാമൂഹ്യവിരുദ്ധരുടെ ഈ രാത്രികാല ആക്രമണം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. പരാതിയൊക്കെ നൽകിയെങ്കിലും ഇതുവരെ പൊലീസിന് കുലുക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇഷ്ടികയും കാട്ടുകല്ലുകളുമാണ് ചാത്തൻ എറിയുന്നത്. ഓടി ചെല്ലുമ്പോഴേയ്ക്കും എറിഞ്ഞവരുടെ പൊടി പോലുമുണ്ടാവില്ലെന്ന് നാട്ടുകാർ പറയുന്നു. ചെരിഞ്ഞ ഭൂപ്രദേശമായ ഇവിടെ മുകളിൽ നിന്ന് തുടങ്ങി താഴെ വരെയുള്ള വീടുകളിലേക്കും ചാത്തനേറുണ്ടാവുന്നുണ്ട്. മുറ്റത്ത് പോലും ഇറങ്ങാനാവാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. മാലക്കരയിലെ ചാത്തനെ പിടികൂടി തളക്കാൻ ആർക്കു കഴിയും ?


