ആറന്മുള: സ്‌കൂളിനോട് ചേർന്ന പള്ളിയിൽ കൂട്ടുകാരികളോടൊപ്പം എത്തിയ വിദ്യാർത്ഥിനിയെ കടന്നു പിടിച്ച് അപമാനിച്ച കേസിൽ വയോധികനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ഇടയാറൻമുള വള്ളിക്കാലയിൽ വീട്ടിൽ വർഗീസ് തോമസാണ് (63 ) അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് രാവിലെ ഒമ്പതിനാണ് സംഭവം. സ്‌കൂളിൽ പോകുന്നതിനു മുമ്പ് പതിവായി പോകാറുള്ള ദേവാലയത്തിൽ കൂട്ടുകാരികളോടൊപ്പം എത്തി പ്രാർത്ഥിച്ച് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് ദേവാലയത്തിലെ ശുശ്രുഷകൻ ആയി ജോലി നോക്കുന്ന പ്രതി പെൺകുട്ടിയെ കടന്നു പിടിച്ച് അപമാനിച്ചത്.
കുട്ടി സ്‌കൂളിലും മാതാപിതാക്കളെയും വിവരം അറിയിക്കുകയും തുടർന്ന് സ്‌റ്റേഷനിൽ എത്തി പരാതി നൽകിയ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നും ആരോപണമുണ്ട്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സി.കെ.മനോജ്, എസ്.ഐ.ജോൺസൻ, സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയൻ, പ്രദീപ്, രാജഗോപാൽ, സാവന്ത് ജിതിൻ ഗബ്രിയേൽ, സുനിൽ, അപർണ എന്നിവർ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.


