പത്തനംതിട്ട: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ശക്തമാക്കിയ റെയ്ഡിനെ തുടർന്ന് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ ലഹരി മരുന്നുമായി പിടിയിൽ, ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജില്ലാ പോലീസ് സ്‌പെഷൽ ടീമുംലോക്കൽ പോലീസും അടൂർ, ഏനാത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതികൾ കുടുങ്ങിയത്.
വടക്കടത്തുകാവിലെ വാടകവീട്ടിൽ നിന്നാണ് 14 ചെറിയ കുപ്പികളിലായി വില്പനക്ക് സൂക്ഷിച്ച 3 ഗ്രാം 62 മില്ലിഗ്രാം ബ്രൗൺ ഷുഗറുമായി ആസാം സ്വദേശികളായ ദമ്പതികൾ കുടുങ്ങിയത്. ആസാം മാരിഗാൺ ചാരായ്ബഹി ലാഹൗരിഗട്ട് പലഹ്ജുരി അഹമ്മദ് അലി മകൻ ഫാകറുദീൻ (26), ആസ്സാം നാഗയോൺ പഠിയചപാരി റൗമാരിഗയോൺ എന്ന സ്ഥലത്ത് ഫരിദാഖത്തൂൻ (23) എന്നിവരാണ് പിടിയിലായത്. ദിവസങ്ങളായി പ്രതികൾ ജില്ലാ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്‌പെഷൽ ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്ത റെയ്ഡിൽ 40 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം കുന്നത്തൂർ ശിവവിലാസം വിഷ്ണുവാണ് അറസ്റ്റിലായത്. ജില്ലയിൽ പല സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കാലങ്ങളായി ഇയാൾ കഞ്ചാവ് കച്ചവടം നടത്തിവരികയാണ്. ഇയാൾക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. ജില്ലാ നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും അടൂർ, ഏനാത്ത് പോലീസും റെയ്ഡുകളിൽ പങ്കെടുത്തു.


