പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജോഷ്വാ മാത്യുവുമായി ക്രൈംബ്രാഞ്ച് ഇന്നലെ ബാങ്കിൽ തെളിവെടുത്തു. ഉച്ചയ്ക്ക് രണ്ടരയോടെയെത്തിയ പ്രതിയുമായി രണ്ടര മണിക്കൂറോളം തെളിവ് ശേഖരിച്ചു. പ്രതിയുമായി എത്തുമെന്നറിഞ്ഞ് പണം നഷ്ടപ്പെട്ട നിക്ഷേപകരും ബാങ്കിലെത്തിയിരുന്നു. ഇതോടെ കൂടുതൽ പൊലീസുമെത്തി. പ്രതിയെ പുറത്തേക്ക് ഇറക്കുന്നതിനിടെ ഒരു വിഭാഗം ആക്രോശിച്ചുകൊണ്ടു പാഞ്ഞടുത്തു. പൊലീസ് ഇവരെ നിയന്ത്രിച്ചു നിറുത്തിയ ശേഷമാണ് ജോഷ്വാ മാത്യുവിനെ തിരികെ കൊണ്ടുപോയത്. എല്ലാം പിന്നെപ്പറയാമെന്ന് പറഞ്ഞാണ് ജോഷ്വാ മാത്യു വാഹനത്തിലേക്ക് കയറിയത്. കോടതി ഉത്തരവ് പ്രകാരം അഞ്ച് ദിവസത്തേക്കാണ് ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.


