ന്യൂഡൽഹി : 105 വർഷത്തിനിടയിൽ ആദ്യമായാണ് റെയിൽവേ ബോർഡിന്റെ തലപ്പത്ത് ഒരു വനിത ചുമതലയേൽക്കുന്നത്. ജയ വർമയെ സിഇഒ, ചെയർപേഴ്സൺ ആക്കി ഇന്നാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. പ്രധാനമന്ത്രിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് നിയമനം എന്നാണറിയുന്നത്. വരുന്ന ഓക്ടോബർ 1 ന് വിരമിക്കാനിരിക്കേയാണ് ജയ വർമയെ തേടി പുതിയ ഉത്തരവാദിത്തമെത്തുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 31 വരെയാണ് കാലാവധി. ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേഷ്ടാവായി നാലുവർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊൽക്കത്തയെയും ധാക്കയെയും ബന്ധിപ്പിക്കുന്ന മൈത്രീ എക്സ്പ്രസ് സർവീസിന്റെ ഉദ്ഘാടനത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു.
1988 ലാണ് ജയ വർമ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിന്റെ ഭാഗമാകുന്നത്. നോർതേൺ, സതേൺ, ഈസ്റ്റേൺ എന്നിങ്ങനെ മൂന്ന് സോണുകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.


