സര്‍ക്കാര്‍ പുതിയ വീട് വച്ചു തന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാന്‍ മുറി തരണം:

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: നൗഷാദ് തിരോധാനക്കേസില്‍ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് കുത്തിപ്പൊളിച്ച വീടിന്റെ ഉടമ പാലമുറ്റത്ത് ബിജുകുമാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. ഈ വീട് ഇനി തനിക്കു വേണ്ട. ഒന്നുകില്‍ പുതിയ വീട് വച്ച് തരണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ താമസിക്കാന്‍ മുറി തരണം എന്ന വിചിത്ര ആവശ്യവുമായി ബിജു കുമാറും പിടി തോമസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ജയിംസ് പാലായും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.

റബര്‍ ടാപ്പിങും പറമ്പില്‍ പണിയുമാണ് തന്റെ ഉപജീവന മാര്‍ഗം. ഒന്നര വര്‍ഷം മുന്‍പ് സുഹൃത്തിന്റെ നിര്‍ബന്ധ പ്രകാരം നൗഷാദിനും കുടുംബത്തിനും ഒരാഴ്ച താമസിക്കുന്നതിനാണ് തന്റെ വീടിന്റെ ഒരു ഭാഗം വിട്ടു കൊടുത്തത്. എന്നാല്‍ രണ്ടരമാസം അവിടെ താമസിച്ച അവര്‍ വാടക ഒന്നും തന്നില്ല. പിന്നീട് അവര്‍ എവിടേക്കോ പോയി. എവിടെയാണെന്ന് തനിക്ക് അറിയില്ല.

കഴിഞ്ഞ ദിവസം കുറേ പൊലീസുകാര്‍ വീടിന്റെ അടുക്കളയുടെ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി. ഞാനെന്തോ കൊലപാതകം ചെയ്തതു പോലെയാണ് പൊലീസുകാര്‍ പെരുമാറിയത്. വെള്ളം കുടിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല. അറിഞ്ഞു കൂടാത്ത കാര്യങ്ങള്‍ ഭീഷണിപ്പെടുത്തി പറയിക്കാന്‍ ശ്രമിച്ചു. വീടിനുള്ളില്‍ പലഭാഗത്തും പറമ്പിലും എന്തോ നിധിയുള്ള മട്ടിലാണ് അവര്‍ കുഴിച്ചത്.

എനിക്ക് ഇനി ആ വീടു വേണ്ട. ആ വീട്ടില്‍ കിടന്നാല്‍ ഉറക്കം വരില്ല. എനിക്ക് സര്‍ക്കാര്‍ പുതിയ വീട് വച്ചു തരണം. അതിന് പണമില്ലെന്ന് പറയേണ്ട കാര്യമില്ല. ഒരു മന്ത്രിയുടെ വീട് പെയിന്റ് ചെയ്യാനും മറ്റുമായി കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുള്ള 50 ലക്ഷത്തില്‍ നിന്ന് ഒരു 10 ലക്ഷം തന്നാല്‍ നല്ല വീട് പണിയാം. രണ്ടാഴ്ചയ്ക്കുള്ളില്‍ വീട് പണിയാനുള്ള പണം തരണം. അല്ലെങ്കില്‍ താമസിക്കാന്‍ ്വേണ്ടി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ചെല്ലുമെന്നും ബിജു നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേ സമയം കേസിലെ പൊലീസ് നടപടികള്‍ ന്യായീകരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി രംഗത്തു വന്നു. നൗഷാദ് തിരോധാന കേസില്‍ പോലീസ് മികച്ച ഇടപെടല്‍ നടത്തിയെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയോടെയുള്ള ഇടപെടല്‍ കൊണ്ടാണ് നൗഷാദിനെ വേഗം കണ്ടെത്താന്‍ കഴിഞ്ഞത്. പോലീസ് പീഡനം സംബന്ധിച്ച് അഫ്‌സാനയുടെ പരാതി വനിതാ കമ്മിഷന് മുമ്പാകെ വന്നിട്ടില്ല എന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *