പത്തനംതിട്ട: ഒന്നര വർഷം നീണ്ട അജ്ഞാതവാസത്തിലേക്ക് തന്നെ നയിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ് പരുത്തിപ്പാറയിലെ പരേതൻ നൗഷാദ്. ഭാര്യ അഫ്‌സാന മർദിച്ചവശനാക്കി നിലത്തിട്ടു. അവിടെ വീണു കിടക്കുന്നതിനിടെ അവൾ സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു വന്നു തന്നെ നോക്കി. മരണാസന്നനായി കിടക്കുന്നുവെന്ന് കരുതി അവർ എല്ലാവരും കൂടി സ്ഥലം വിട്ടു. ഇനി ഇവിടെ നിന്നാൽ ജീവന് ആപത്താണെന്ന് അപ്പോൾ തോന്നി. രാവിലെ എണീറ്റപ്പോൾ അഫ്‌സാനയെ കാണാനില്ല. തന്നെ ശരിപ്പെടുത്താൻ കൂടുതൽ ആളെ വിളിക്കാൻ പോയെന്ന് കരുതിയാണ് വീട് വിട്ടത്. അടൂർ ടൗണിൽ തന്നെ രണ്ടു ദിവസം കറങ്ങി നടന്നു. വീടിന് സമീപമുള്ള ഒരു അമ്മയോട് കാര്യം പറഞ്ഞിരുന്നു.
കുട്ടികളെ കാണണം എന്ന ആഗ്രഹമാണ് ഇപ്പോൾ നൗഷാദ് മുന്നോട്ടു വയ്ക്കുന്നത്. മൂത്ത കുട്ടിക്ക് അഞ്ചരവയസുണ്ട്. അതിനായി അഫ്‌സാനയുടെ വീട്ടിലേക്ക് പോകില്ല. അവിടെ ചെല്ലുമ്പോൾ പ്രതികരണം എങ്ങനെ ആകുമെന്ന് അറിയില്ല. അതു കൊണ്ടാണ് കൂടൽ പൊലീസിനോട് ആവശ്യം അറിയിച്ചിട്ടുണ്ട്. അവർ അതിനായുളള സൗകര്യം ക്രമീകരിച്ചു തരുമെന്നാണ് വിശ്വസിക്കുന്നതെന്നും നൗഷാദ് പറഞ്ഞു. ഇനി ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. തൊടുപുഴയിൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങും. അവിടെ ഒരു പാട് ജോലി ബാക്കിയുണ്ട്.
പാടത്തെ വീട്ടിലാണ് നൗഷാദ് ഇപ്പോഴുള്ളത്. തൊടുപുഴയിൽ നിന്ന് ഇന്നലെ കണ്ടു പിടിച്ച നൗഷാദിനെ മിസിങ് കേസ് നിലനിൽക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കി വീട്ടുകാർക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതിനിടെ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന അഫ്‌സാനയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ എതിർക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


