കോട്ടയം – ഒരു ഡോക്ടറാകണം എന്നതായിരുന്നു ശ്രീലക്ഷ്മിയുടെ ചെറുപ്പകാലം മുതലേയുള്ള ആഗ്രഹം. എംബിബിഎസിനു പ്രവേശനം ലഭിക്കാതെ വന്നതോടെ എയിംസിൽ നഴ്സിംഗ് പഠിച്ച് അവിടെ തന്നെ ജോലി നേടി. മൂന്നു വർഷം നഴ്സായി ജോലി നോക്കിയ ശേഷം ഇപ്പോൾ രാജിവച്ച് നാട്ടിലെത്തി വീണ്ടും നീറ്റ് എൻട്രൻസിന് പഠിച്ചു ഉയർന്ന മാർക്കോടെ വിജയിച്ചു.. നഴ്സായ ശ്രീലക്ഷ്മിയുടെ ബാല്യം മുതൽ ഡോക്ടറാവാനുള്ള മോഹം ഇതോടെ പൂവണിയുകയാണ്.
AIIMS ലെ ഉയർന്ന വേതനമുള്ള നഴ്സിംഗ് ജോലി രാജിവച്ചശേഷമാണ് ശ്രീലക്ഷ്മി എംബിബിഎസ് പഠനത്തിനു തയാറെടുക്കുന്നത്. പാലാ കടനാട് കരോട്ടുപാറയ്ക്കൽ എസ്. ശ്രീലക്ഷ്മിയുടെ ഈ നേട്ടം സ്ഥിരോത്സാഹത്തിൻറെ വിജയം കൂടിയാണ്. അഭിനന്ദനങ്ങൾ നേരാം..
പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് പഠിക്കാൻ പോകേണ്ടി വന്നതിലെ അതൃപ്തി അന്നേ മാതാപിതാക്കളോട് പങ്കുവച്ചിരുന്നു. എന്നാൽ ജോലി നേടണം, സാമ്പത്തിക ഭദ്രതയുണ്ടാകണം എന്നതായിരുന്നു അവരുടെ താൽപര്യം. “എല്ലാവർക്കും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകണം. ലഭിച്ചതൊക്കെ മതി എന്നു വയ്ക്കുന്ന ഒരാളല്ല ഞാൻ. ലക്ഷ്യം നേടും വരെ അദ്ധ്വാനിക്കുമെന്ന മനോഭാവമാണ് എനിക്ക്. ആ ഉറച്ച തീരുമാനം ഫലം കാണുകയും ചെയ്തു.’ ശ്രീലക്ഷി പറയുന്നു. അച്ഛൻ റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ ജി. സതീഷ്കുമാറും അമ്മ ബിന്ദുവും സഹോദരൻ ശ്രീരാജും ശ്രീലക്ഷ്മിയുടെ ഡോക്ടർ സ്വപ്നത്തിനു പിന്നിൽ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.


