തിരുവല്ല: താലൂക്കാശുപത്രിയിൽ ചികിൽസയിലിരിക്കേ കാണാതായ യുവാവിന്റെ മൃതദേഹം കെട്ടിടത്തിലെ ഭിത്തിക്കും ലിഫ്ടിനുമിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. തുകലശേരി മാടവന പറമ്പിൽ വീട്ടിൽ കെ.എസ് ബിജു (36)വിന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ കണ്ടെത്തിയത്.
കഴിഞ്ഞ 14 ന് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ബിജു. 16 നാണ് ഇയാളെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുമ്പോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ എത്തി മൃതദേഹം പുറത്തെടുത്തു. തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അഞ്ചാം നിലയിലെ മുറിയിൽ നിന്നും ലിഫ്ട് പണിത ശേഷമുണ്ടായ പിറ്റിലേക്ക് ഇയാൾ വീണുവെന്ന് സംശയിക്കുന്നു.
രണ്ടാം നിലയിലാണ് ബിജു ചികിൽസയിൽ കഴിഞ്ഞിരുന്നത്. കാണാതായ ദിവസം പൊലീസ് ആശുപത്രിയിലെ എല്ലാ മുറികളിലും പരിശോധന നടത്തിയിരുന്നു. ഇയാൾ എങ്ങനെ ലിഫ്ടിൽ കുടുങ്ങി എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. അഞ്ചാം നിലയിൽ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ജലദൗർലഭ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചാം നിലയിലെ ടാപ്പ് ആരെങ്കിലും തുറന്നിട്ടുണ്ടോ എന്ന് നോക്കിയിരുന്നു. ജനൽ വഴി നോക്കിയപ്പോൾ ടോയ്‌ലറ്റ് അകത്തു നിന്ന് കൊളുത്തിട്ട നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

