പത്തനംതിട്ട: ഉമ്മൻചാണ്ടിക്കൊരു അപരനെ അമേരിക്കയിൽ കണ്ടെത്തിയത് വലിയൊരു വാർത്തയായിരുന്നു. എന്നാൽ, അതിനൊക്കെ മുൻപ് അദ്ദേഹത്തിന് ഒരു അപരൻ ഇവിടെയുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയോടുള്ള ആരാധന നെഞ്ചേറ്റി നടന്ന കോൺഗ്രസ് നേതാവും മൈലപ്ര സ്വദേശിയുമായ ഗീവർഗീസ് തറയിൽ. ഒറ്റ നോട്ടത്തിൽ, ഏതൊക്കെയോ വഴിക്ക് ഗീവർഗീസിന് ഉമ്മൻ ചാണ്ടിയുമായി രൂപസാദൃശ്യമുണ്ടായിരുന്നു. സേവാദൾ പ്രവർത്തകനായിരുന്നതിനാൽ മുഴുവൻ സമയവും ഖദറും ധരിച്ച് അനുസരണയില്ലാത്ത മുടിയുമായി നടന്ന ഗീവർഗീസിനെ നോക്കി പലരും പറഞ്ഞു-തനിക്ക് ഉമ്മൻ ചാണ്ടിയുടെ സാമ്യമുണ്ട്.
അതൊക്കെ ചിരിച്ചു തളളി നടന്ന ഗീവർഗീസിനെ നോക്കി ഒടുക്കം സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ ചോദിച്ചു: ഇതാര് എന്റെ ഡ്യൂപ്പോ?
തങ്ങളുടെ ഈ സാമ്യം ഒരു പത്രത്തിൽ വാർത്തയായി വന്നു. അത് ശ്രദ്ധയിൽപ്പെട്ട ഉമ്മൻ ചാണ്ടി നേരിട്ടു വിളിച്ചുവെന്ന് ഗീവർഗീസ് പറയുന്നു. താൻ എന്റെ അപരനോ അതോ ഞാൻ തന്റെ അപരനോ എന്നാണ് അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചത്. എന്തായാലും തകർത്തിട്ടുണ്ട് കൺഗ്രാറ്റ്‌സ് എന്ന് പറഞ്ഞാണ് ഫോൺ വച്ചത്. പിന്നീട് മൈലപ്രയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിന് അദ്ദേഹം വരുമ്പോൾ വേദിയിൽ താനാണ് അധ്യക്ഷൻ. ഉമ്മൻ ചാണ്ടി വേദിയിലേക്ക് കയറി വന്ന് എന്നെ കണ്ടതും ചോദിച്ചു എന്റെ ഡ്യൂപ്പാണോ അധ്യക്ഷൻ? പിന്നെ എവിടെ വച്ചു കണ്ടാലും ഡ്യൂപ്പേ എന്നാണ് വിളിച്ചിരുന്നത്.
ഉമ്മൻ ചാണ്ടിയുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. ഓർമശക്തി അത്ഭുതപ്പെടുത്തുന്നതാണ്. ഒരിക്കൽ റാന്നിയിൽ വച്ച് ഒരു ചികിൽസാ സഹായത്തിന്റെ അപേക്ഷ സംബന്ധിച്ച് അദ്ദേഹവുമായി സംസാരിച്ചു. നേരിട്ട് തിരുവനന്തപുരത്ത് ചെല്ലാൻ പറഞ്ഞു. പിന്നീട് റാന്നിയിൽ നിന്ന് റിങ്കു ചെറിയാനെയും കൂട്ടി അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി. ചുറ്റും ഒരു പുരുഷാരം ഉണ്ട്. എന്നെ കണ്ടതും അദ്ദേഹം റിങ്കുവിനെ പേരെടുത്ത് വിളിച്ചു. അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. എന്റെ കൈയിൽ നിന്ന് അപേക്ഷ വാങ്ങി മുട്ടിൽ വച്ച് ഒപ്പിട്ടു. എന്നിട്ട് അടുത്തു നിന്ന പി.എസിന് കൈമാറി. അന്ന് വൈകിട്ട് അവിടെ നിന്ന് താൻ മടങ്ങിയത് ചികിൽസാ സഹായത്തിനുള്ള ചെക്കും വാങ്ങിയാണെന്ന് ഗീവർഗീസ് പറയുന്നു.
ഉമ്മൻചാണ്ടിയുമായുള്ള രൂപ സാദൃശ്യം ചില കോമഡി താരങ്ങൾ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫിഗർ ചെയ്യണമെന്നതായിരുന്നു ആവശ്യം. പക്ഷേ, അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തിലാകും അത് ചെയ്യേണ്ടി വരികയെന്ന് കരുതി അവരുടെ ഓഫർ നിരസിക്കുകയാണുണ്ടായത്.
What do you feel about this post?
Like
Love
Happy
Haha
Sad

