പത്തനംതിട്ട :യുവതിയുമായി ചങ്ങാത്തത്തിലായശേഷം , ഫോണിൽ വിളിച്ച് നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായിൽ ശശി ഭാസ്കരന്റെ മകൻ ശരൺ എന്ന് വിളിക്കുന്ന ശരൺ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഈവർഷം ഫെബ്രുവരി മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ചാണ് പലതവണ ബലാൽസംഗം ചെയ്തത്. 2019 മുതൽ പരിചയത്തിലായ ഇയാൾ കഴിഞ്ഞവർഷം ഡിസംബറിൽ യുവതിക്ക് ബിയർ വാങ്ങിക്കൊടുത്ത് കുടിപ്പിക്കുകയും, അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഇത് വീട്ടുകാരെയും ബന്ധുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാളിലൂടെ പിന്നീട് യുവതിയുടെ നഗ്നത പകർത്തിയശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് പീഡനം നടന്നത്. തിരികെ കൊടുക്കാമെന്നു പറഞ്ഞ് പലതവണയായി 15000 രൂപ കൈക്കലാക്കിയിട്ട് കൊടുത്തില്ല. സ്വർണവള കൈവശപ്പെടുത്തി പണയപ്പെടുത്തി പണം എടുത്തശേഷം 15000 രൂപയും, വളയും, മൊബൈൽ ഫോണും കൈവശപ്പെടുത്തി. ഒപ്പം താമസിക്കണമെന്ന ആവശ്യം നിരസിച്ചതുകാരണം യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കൈമാറുകയും ചെയ്തു.
ഇന്നലെ യുവതി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തി മൊഴികൊടുത്തതിന്റെ അടിസ്ഥാനത്തിൽ എസ് ഐ നിത്യാ സത്യൻ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രാഥമിക നടപടികൾ കൈക്കൊണ്ട് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വൈകിട്ടുതന്നെ തുകലശ്ശേരി ജംഗ്ഷന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.സാക്ഷിയെക്കാണിച്ച് തിരിച്ചറിഞ്ഞശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. ഡി എൻ എ പരിശോധനയ്ക്കായി ഇയാളുടെ രക്തസാമ്പിൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു. യുവതിയുടെ കയ്യിൽ നിന്നും സ്വന്തമാക്കിയ മൊബൈൽ ഫോൺ, നഗ്ന ദൃശ്യങ്ങൾ പകർത്തിയ ഫോൺ എന്നിവ താമസ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതുപ്രകാരം അവ കണ്ടെടുക്കുന്നതിന് ഇയാളുടെ വീടിന് സമീപമെത്തിയപ്പോൾ, നിർത്താതെ പെയ്ത മഴയിൽ അങ്ങോട്ടേക്കുള്ള വഴിയിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ സാധിച്ചില്ല. ഇയാൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ വച്ചും പീഡനം നടന്നതായി വ്യക്തമായി. എസ് സി പി ഓമാരായ ജയകുമാർ, ജോജോജോസഫ് , മാത്യു എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
What do you feel about this post?
Like
Love
Happy
Haha
Sad

