ഇങ്ങേര് ഇരട്ടച്ചങ്കനല്ല, ആകാശവാണിയാ !!

Kerala Politics Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം : എ.ഐ ക്യാമറ,​ കെ ഫോൺ അഴമിതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നു. ആ കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി നൂറ് ദിവസം ജയിലിൽ കിടന്നു. ഇപ്പോൾ ലൈഫ് മിഷൻ കോഴക്കേസിലും അതേ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കഴിയുകയാണ്. എ.ഐ ക്യാമറ, കെ ഫോൺ അഴിമതികളുടെ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസാണ്. മെഡിക്കൽ സർവീസസ് കോർപറേഷനിൽ മരുന്ന് വാങ്ങിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്. അതുകൊണ്ടാണ് അമേരിക്കയിലെ ടൈം സ്‌ക്വയർ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിന് മുൻപ് എനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സതീശൻ പറഞ്ഞു.

ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയ കേസിലാണ് വിജിലൻസ് അന്വേഷണം. കെ. സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോൻസൺ മാവുങ്കലിന് കൊടുത്തെന്നാണ് സി.പി.എം പശ്ചാത്തലമുള്ള പരാതിക്കാരൻ പറയുന്നത്. പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താൻ ശ്രമിക്കുകയാണ്. എം.പി ആയതിനാൽ പബ്ലിക് ഫിനാൻസ് കമ്മിറ്റി ഇടപെടുമെന്ന് സുധാകരൻ ഉറപ്പ് നൽകിയെന്നതിലും യുക്തിയില്ല. കാരണം ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നൽകുന്നവർക്ക് സുധാകരൻ എം.പി അല്ലെന്ന് അറിയില്ലായിരുന്നോ? മാത്രമല്ല പബ്ലിക് ഫിനാൻസ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാർലമെന്റിലില്ല.

ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോൺഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തിൽ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതുകൊണ്ടാണ് ഞങ്ങൾ പേടിച്ചു പോയെന്ന് പറയാൻ പറഞ്ഞത്. സർക്കാരിനെതിരായ ബാക്കി ആരോപണങ്ങൾ പിന്നലെ വരുന്നുണ്ട്. എന്ത് ആരോപണങ്ങൾ വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. മൗനത്തിന്റെ മാളത്തിൽ ഒളിക്കും. ഇത് ഇരട്ടച്ചങ്കൻ വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവർ കേൾക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ലെന്നും വി.ഡി. സതീശൻ പരിഹസിച്ചു.

സ്വർണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നത്ഇത്രയും ഗവേഷണം നടത്തി അഴിമതി നടത്തിയതിനുള്ള ഒന്നാം സ്ഥാനം ഈ സർക്കാരിന് കിട്ടും.

പ്രതിപക്ഷത്തിനെതിരെ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയന്റെ അഴിമതിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും വി,​ഡി. സതീശൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *