ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനങ്ങള്‍ ത്യാഗനിര്‍ഭരവും ശ്ലാഘനീയവും: മന്ത്രി വീണാ ജോര്‍ജ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ആഗോള തലത്തില്‍ ആരോഗ്യ മേഖലയിലുണ്ടാകുന്ന ഓരോ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്നതിന് ആശ പ്രവര്‍ത്തകര്‍ നല്‍കുന്ന സേവനങ്ങള്‍ ത്യാഗ നിര്‍ഭരവും, ശ്ലാഘനീയവുമാണെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആശാപ്രവര്‍ത്തകരുടെ ജില്ലാതല ആശാസംഗമമായ ആശാതാരം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാര്‍വത്രിക വിദ്യാഭ്യാസ നയത്തിലൂടെ നമ്മള്‍ ആര്‍ജിച്ച സാമൂഹിക മുന്നേറ്റത്തിലൂടെ മികച്ച ആരോഗ്യ സൂചികള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. നമ്മുടെ വിദ്യാഭ്യാസ ബോധ്യങ്ങളില്‍ നിന്നും സാമൂഹിക കാഴ്ചപ്പാടുകളില്‍ നിന്നും ആര്‍ജിച്ചെടുത്ത നമ്മുടെ ചിന്തയുടെയും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെയും ഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത്.

നവജാത ശിശുമരണ നിരക്കും, മാതൃമരണനിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഈ നേട്ടം കൈവരിക്കുന്നതിന് മുന്നില്‍ നിന്ന് നയിക്കുന്നവരാണ് ആശപ്രവര്‍ത്തകള്‍. ദേശീയ തലത്തില്‍ ആരോഗ്യ മേഖലയില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പതിനൊന്നോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ആശമാരുടെ അധ്വാനത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും കൂടി ഫലമാണ്. ജില്ലയില്‍ 1041 ആശാ പ്രവര്‍ത്തകരാണ് ഉള്ളത്. ആരോഗ്യ സൂചിക മികച്ചതാകുമ്പോഴും നമ്മള്‍ നേരിടുന്ന വെല്ലുവിളി ജീവിത ശൈലി രോഗങ്ങളാണ്. ഇതിന്റെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ശൈലി ആപ്പ് വഴി ആശമാരുടെ നേതൃത്വത്തില്‍ 30 വയസിന് മുകളിലുള്ള 1,35,00000 ആളുകളെ ഇതിനകം സ്‌ക്രീന്‍ ചെയ്തു കഴിഞ്ഞു. ഏതു പകര്‍ച്ച വ്യാധികള്‍ നേരിടുന്നതിനുമുള്ള ആദ്യ പ്രതിരോധ മാര്‍ഗം സ്വയം ആരോഗ്യമുള്ള വരായിരിക്കുക എന്നുള്ളതാണ്. രാജ്യത്ത് ഏറ്റവും വിളര്‍ച്ച കുറവുള്ള സംസ്ഥാനം നമ്മുടേതാണ്. ആശമാരുടെ പ്രവര്‍ത്തനത്തിന് ആനുപാതികമായിട്ടുള്ള സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നല്‍കണമെന്നാണ്

സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ്. കൃത്യമായി ഫണ്ട് വകയിരുത്തി വിനിയോഗിച്ച് ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മികച്ച ചികിത്സയും സൗകര്യവും ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അവിടെ പുതിയ കെട്ടിടം പണിതു. 5409 കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദങ്ങളായി മാറ്റിയെടുത്തു. സംസ്ഥാനത്ത് തന്നെ ഫീല്‍ഡ് തലത്തില്‍ ഏറ്റവും വേഗത്തില്‍ കേസ് ഡിറ്റക്ട് ചെയ്യുന്ന ജില്ലയാണ് പത്തനംതിട്ട. അതിന്റെ ക്രഡിറ്റും ആശ വര്‍ക്കര്‍മാര്‍ക്ക് ഉള്ളതാണ്. പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ ആരോഗ്യവും ആരോഗ്യ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ മാതൃകാപരമാണെന്നും ആരോഗ്യ മേഖലയില്‍ സമാനകളില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ സേനയാണ് ആശാ പ്രവത്തകരെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യരംഗത്തെ എല്ലാ മേഖലകളിലേക്കും പടര്‍ന്ന് പന്തലിച്ചിട്ടുള്ള വിഭാഗമാണ് ആശാ പ്രവര്‍ത്തകര്‍ എന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പത്തനംതിട്ട നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സേതുലക്ഷ്മി, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ (ആരോഗ്യം) ടി.കെ. അശോക് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഞ്ജുഷ തോമസ്, ബ്ലോക്ക് പി ആര്‍ഒ മാര്‍,ആശപ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആശ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *