ഖാർത്തൂം: സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ സൈന്യം പ്രഖ്യാപിച്ചതോടെ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ഓപ്പറേഷൻ കാവേരിക്ക്’ നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. ഇന്ന് രാവിലെ മുരളീധരൻ ജിദ്ദയിലെത്തി..
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട പദ്ധതിയുടെ ചുമതല വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയാണ് ഏൽപ്പിച്ചതെന്നു മോദി വ്യക്തമാക്കി.
സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


