തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമം പുറത്തുവിട്ടു. രാവിലെ 5.10ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂർ എത്തും. തിരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ കണ്ണൂരിൽ നിന്നും പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തുന്നതാണ് വന്ദേഭാരതിന്റെ ആദ്യ സമയക്രമം. വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനം. ട്രെയിനിൻ്റെ വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് 25ന് രാവിലെ തമ്പാനൂരിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ യാത്രയിൽ പ്രധാനമന്ത്രിയും ഉണ്ടാകുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേയ്ക്കായിരിക്കും മോദി യാത്ര ചെയ്യുക. അദ്ദേഹത്തിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും യാത്ര ചെയ്യാനാകും. ഉദ്ഘാടനത്തിന് പിറ്റേന്ന് മുതൽ യാത്രക്കാർക്ക് ബുക്കിങ്ങ് സൗകര്യം ഉണ്ടാകുന്നതാണ്.
78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിനുള്ളത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണം അടക്കം എക്കണോമി കോച്ച് യാത്രയ്ക്കായി നൽകേണ്ടത് 1400 രൂപയാണ്. എക്സിക്യൂട്ടീവ് കോച്ചിൽ ഇത് 2400 രൂപയായിരിക്കും. വിശദമായ നോട്ടിഫിക്കേഷൻ റെയിൽവെ ഉടനിറക്കും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വന്ദേ ഭാരതിന്റെ പരിക്ഷണ ഓട്ടം കഴിഞ്ഞ ദിസം പൂർത്തിയാക്കിയിരുന്നു.


