പത്തനംതിട്ട – ശുചിത്വം സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലയെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നിർമ്മല ഗ്രാമം -നിർമ്മല നഗരം -നിർമ്മല ജില്ല നിർവഹണ പരിശീലന ശില്പശാല ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യക്തി ശുചിത്വത്തിൽ നാം വളരെ മുൻപിലാണെങ്കിലും പൊതു ഇടങ്ങളിലെ ശുചിത്വം പ്രതിഫലിപ്പിക്കാൻ നമുക്ക് സാധിക്കുന്നില്ല. ഇതിനായി കാഴ്ചപ്പാടുകളിലും, ബോധ്യങ്ങളും, സമീപനങ്ങളും മാറണം. ശുചിത്വ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കുന്നതിന് നിരന്തര ബോധവൽക്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലുച്ചെറിയുന്നത് നിർത്തലാക്കണം. ഇതിന് പകരം സംവിധാനം ഏർപ്പെടുത്തണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായ നേതൃത്വം നൽകണം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജില്ലയുടെ പൊതു സംസ്‌കാരം മാറണമെന്നും, ഇതിനായി വലിയ രീതിയിലുള്ള ഒരു സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിന് ഹരിത കർമ്മ സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കപ്പെടുന്ന മുഴുവൻ അജൈവ മാലിന്യങ്ങളും ശാസ്ത്രിയമായി തരം തിരിക്കാനും പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ സംസ്‌കരിക്കാനും വേണ്ടി ആധുനിക രീതിയിലുള്ള ഒരു സംസ്‌കരണ പ്ലാന്റ് ജില്ലാ പഞ്ചായത്തിന്റെയും, ക്ലീൻ കേരള കമ്പനിയുടെയും നേതൃത്വത്തിൽ കുന്നന്താനം കിൻഫ്ര പാർക്കിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്. ചടങ്ങിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

