1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത സിനിമയാണ് ‘പുഴ മുതൽ പുഴ വരെ’.
ഈ ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് ഏറെ വിവാദമായിരുന്നു. നീണ്ട നാളുകളുടെ നിയമ പോരാട്ടത്തിനൊടുവിലാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. ചിത്രം മാർച്ച് 3-നാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിൻറെ സെൻസറിംഗ് സർട്ടിഫിക്കറ്റ് കൈപ്പറ്റിക്കൊണ്ടു രാമസിംഹൻ ഇങ്ങനെ കുറിച്ചു..
‘ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി. സെൻസർ സർട്ടിഫിക്കറ്റ് കൈപ്പറ്റി. ഒട്ടേറെ കറുപ്പ് കണ്ടു, കറുത്ത മനസ്സുകളെ കണ്ടു. അവരോട് യുദ്ധം ചെയ്തു, വിജയിച്ചു വെന്നിക്കൊടി പാറിച്ചു. സഹായിച്ച പ്രധാനമന്ത്രി മോദിജിക്കും, വക്കീൽ സുഹൃത്തുക്കൾക്ക് നന്ദി. ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും, കണ്ടു. എല്ലാവർക്കും നന്ദി. പ്രത്യേകിച്ചും പുതുതായി ചാർജ്ജെടുത്ത സെൻസർ ഓഫീസർ അജയ് ജോയ് സർ ആത്മാർഥതയോടെ ഇടപെട്ടു. അദ്ദേഹത്തിന്റെ സഹായി സിദ്ധാർത്ഥനും, സഹപ്രവർത്തകരും കൂടെ നിന്നു. അവർക്ക് പ്രത്യേകം നന്ദി’ എന്നാണ് രാമസിംഹൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ പറയുന്നത് . സത്യം പലർക്കും അരോചകമാകാം.. പക്ഷെ സത്യം തമസ്കരിക്കപ്പെടരുത്.. മമധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിർവ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്.


