ആ സ്വരവും നിലച്ചു : വിട വാങ്ങുന്നത് സംഗീത ലോകത്തെ കുലപതി

Music
Print Friendly, PDF & Email

കൊച്ചി – പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്ന അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളിലായി ചികിത്സയിലായരുന്നു. കർണാടക സംഗീതജ്ഞനായിരുന്ന കെ ജി ജയൻ സിനിമയും ഭക്തിഗാനങ്ങളുമടക്കം ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. നടൻ മനോജ് കെ ജയൻ മകനാണ്.

1934 നവംബർ 21ന് കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗേപാലൻ തന്ത്രിയുടേയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരായണിയമ്മയുടേയും മകനായിട്ടാണ് ജനനം. ആറാം വയസിലായിരുന്നു ജയൻ സംഗീതം പഠിച്ച് തുടങ്ങിയത്. 10ാം വയസിലായിരുന്നു അരങ്ങേറ്റം. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമയിൽ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്‌സ് ഒന്നാം ക്ലാസോടെ പാസായി. കോട്ടയം കാരാപ്പുഴ ഗവ എൽ പി സ്‌കൂളിൽ അദ്ധ്യാപകനായി ജോലിക്ക് കയറിയെങ്കിലും സംഗീതത്തോടുള്ള താത്പര്യം കാരണം ആ ജോലി രാജി വെച്ചു.

സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞനായിരുന്നു കെജി ജയൻ. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനായ കെ ജി വിജയനൊപ്പമായിരുന്നു കച്ചേരികൾ അവതരിപ്പിച്ചത്. ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ശബരിമല നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീകോവിൽ നട തുറന്നു’ എന്ന ഗാനത്തിന് ഇരുവരും ചേർന്നാണ് ഒരുക്കിയത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിലായിരുന്നു ഇരുവരുടേയും പരിശീലനം. ഈ സമയത്ത് തന്നെ നിരവധി ഗാനങ്ങൾ ഇരുവരും ചിട്ടപ്പെടുത്തിയിരുന്നു. ‘നക്ഷത്രദീപങ്ങൾ’, ‘മാണിക്യവീണ’, ‘ശ്രീകോവിൽ നടതുറന്നു’, ‘മാളികപ്പുറത്തമ്മ’ തുടങ്ങിയ ഗാനങ്ങൾക്ക് ഇരുവരും ചേർന്നാണ് സംഗീതമൊരുക്കിയത്.

1988 ൽ വിജയൻ അന്തരിച്ചു. സഹോദരന്റെ വിയോഗത്തോടെ തനിച്ചായെങ്കിലും അദ്ദേഹം സംഗീത കച്ചേരികളെല്ലാം സജീവമായിരുന്നു. ഇരുപതോളം സിനിമകൾക്ക് കെജി ജയൻ സംഗീത സംവിധാനം നിർവഹിച്ചിച്ചുണ്ട്. 1968-ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാർ ആണ് ആദ്യസിനിമ. കെ ജി ജയൻ ഈണമിട്ട മയിൽപ്പീലി എന്ന ഭക്തിഗാന ആൽബം ഇന്നും മലയാളികൾക്ക് പ്രീയപ്പെട്ടതാണ്. 2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *