തിരുവനന്തപുരം : തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് പകൽ കുറച്ചു തോർന്നു നിന്നെങ്കിലും ഉച്ചക്ക് ശേഷം മഴ തുടരുമെന്നാണ് കരുതുന്നത്. തിരുവനന്തപുരംമുതൽ ആലപ്പുഴ വരെ ഇന്ന് യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ അറിയിപ്പ്. അറിയിപ്പ് വന്നെങ്കിൽ പേടിക്കണ്ട ഇന്ന് മഴ പെയ്യില്ല എന്ന് പറയുന്നവരും, കരുതുന്നവരുമായ മലയാളികളാണ് ഇന്ന് കൂടുതൽ.
തിരുവനന്തപുരം നഗരത്തിലെ അടക്കം താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളക്കെത്തിലാണ്. അപ്പർകുട്ടനാടൻ മേഖലകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങൾ നിലവിൽ വെള്ളക്കെട്ടിലാണ്. ചേർത്തലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട് . കുട്ടനാട്ടിൽ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കിഴക്കൻ മേഖലയിലെ മഴയുടെ കാഠിന്യവും
വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി.
കേരളത്തിൽ അടുത്ത 5 ദിവസം മഴയും ഇടിമിന്നലും തുടരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ജാഗ്രത ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.


