തമിഴ്‌നാട്ടിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍സ് തെക്കേമലയിൽ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോഴഞ്ചേരി തെക്കേ മലയില്‍ ഒളിവില്‍ താമസിച്ചിരുന്ന തമിഴ്‌നാട്ടിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടു പേരെ ആറന്മുള പോലീസ് പിടികൂടി . തിരുനെല്‍വേലി പള്ളിക്കോട്ടൈ നോര്‍ത്ത് സ്ട്രീറ്റില്‍ ഗണേശന്‍ മകന്‍ പള്ളികോട്ടെ മാടസ്വാമി എന്ന് വിളിക്കുന്ന മാടസ്വാമി (27), സഹോദരന്‍ ഊട്ടി ശെമ്മാരി എന്ന് വിളിക്കുന്ന സുഭാഷ് (25 ) എന്നിവരാണ് പിടിയിലായത്.

ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ചുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംശയാസ്പദമായി തോന്നിയപ്പോള്‍ ഇവരെ വിശദമായി ചോദ്യം ചെയ്തു. തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വെളിവായത്. തമിഴ്‌നാട് പോലീസ് തേടുന്ന ‘മോസ്റ്റ് വാണ്ടഡ’് ക്രിമിനലുകളാണ് ഇവര്‍.

മൂന്ന് കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലപാതകം ഉള്‍പ്പെടെ പതിനൊന്നോളം കേസുകളില്‍ പ്രതിയാണ് സുഭാഷ്. നാല് വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ആറു മാസമായി രണ്ടു പേരും കൂടി മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തി വരികയായിരുന്നു. ഇവിടെ താമസിച്ച കാലയളവില്‍ ഏതെങ്കിലും കേസുകള്‍ ഉണ്ടോ എന്നുള്ള അന്വേഷണത്തിനുശേഷം ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറും.

പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടന്നു വരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായര്‍, യാസര്‍ ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തിയ ഇവരെ ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ മനോജ്, എസ്.ഐ ജയന്‍, ജോണ്‍സണ്‍, ഹരികൃഷ്ണന്‍, രമ്യത്ത്, സുനില്‍, വിനോദ് എന്നിവര്‍ അടങ്ങിയ സംഘം വിശദമായി ചോദ്യംചെയ് ശേഷം തമിഴ്‌നാട് പോലീസിന് കൈമാറി…

Leave a Reply

Your email address will not be published. Required fields are marked *