അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിന്ന് കോടികൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നിക്ഷേപകരെയും സംഘത്തെയും വഞ്ചിച്ചവരുടെ സ്ഥാപനങ്ങളുടെ മുന്നിലും വീടുകളുടെ മുന്നിലും ആരംഭിക്കുന്ന കരിങ്കൊടി പ്രകടനത്തിനും പ്രതിക്ഷേധ കൂട്ടായ്മയ്ക്കും
ഇന്ന് തുടക്കം കുറിക്കും. ഇനി മുതൽ തുടർച്ചയായ സമരമുറകളാണ് നിക്ഷേപ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതെന്ന് സംരക്ഷണ സമിതി പ്രസിഡൻ്റ് പി.എ. തോമസും സെക്രട്ടറി കെ.വി. യോഹന്നാനും അറിയിച്ചു. 96 കോടിയോളം രൂപയുടെ വായ്പ തട്ടിപ്പാണ് ഈ സംഘത്തിൽ നടന്നത്. വ്യാജ രേഖകൾ ചമച്ചും വ്യാജ ആധാരങ്ങൾ സൃഷ്ടിച്ചും കോടിക്കണക്കിന് രൂപയാണ് ഈ സാഘ ത്തിൽ നിന്ന് ഭൂമാഫിയ സംഘം തട്ടിയിടുത്തത്. 96 കോടിയിൽ നല്ലൊരു ഭാഗം തുക കൊണ്ടുപോയത് വ്യാപാരികളാണ്. ഒരു വ്യാപാരി തന്നെ 28 കോടിയോളം രൂപ അടയ്ക്കാനുണ്ട്. ഈ സംഘത്തിൽ നിന്ന് പലരുടെയും പേരിലാണ് ഇത്രയും തുക വായ്പയായി തട്ടിയെടുത്തത്. മരണമടഞ്ഞ സംഘം പ്രസിഡൻറ് പി.ടി പോളും ഭരണ സമിതി അംഗങ്ങളും സംഘം ജീവനക്കാരും കൂട്ടുനിന്നാണ് ഈ തട്ടിപ്പുകൾ നടത്തിയത്.
ഒരു ആധാരത്തിൻ്റെ ഈടിന്മേൽ നിരവധി പേരുടെ പേരിൽ ലോൺ തരപ്പെടുത്തിയത്. അങ്കമാലിയിലെ ഇരുന്നുറോളം വരുന്ന വ്യാപാരികളുടെയും ജീവനക്കാരുടെയും ഡിപ്പോസിറ്റു തുകയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഘത്തെ പറ്റിച്ച വ്യാപാരികൾക്കെതിരെ നടത്തുന്ന കരിങ്കൊടി പ്രതിക്ഷേധ സമരത്തിൽ ഇവരും പങ്കാളികളാകും. അങ്കമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന അർബൻ സംഘത്തിന് അങ്കമാലി സൗത്ത്, മലയാറ്റൂർ – കൊറ്റമം ബ്രാഞ്ചുകളും , അങ്കമാലി സൗത്ത്, നീലിശ്വരം. ശ്രീമൂലനഗരം, മഞ്ഞപ്ര, മൂക്കന്നൂർ എന്നിവിടങ്ങളിൽ സഹകരണ ലാബുകളും മെഡിക്കൽ സ്റ്റോറുകളും ഉണ്ടായിരുന്നു. മരണമടഞ്ഞ പ്രസിഡൻ്റിൻ്റെ ബന്ധുക്കളുടെ പേരിലും വ്യാജ ലോണുകൾ തരപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം തട്ടിയെടുത്ത കോടിക്കണക്കിന് തുകൾ വിദേശത്തേക്ക് മാറ്റിയിട്ടുണ്ട്. ഇത്രയും പച്ചയായ തട്ടിപ്പ് നടത്തിയിട്ടും പോലീസ് തട്ടിപ്പ് നടത്തിയവരെ അറസ്‌റ്റ് ചെയ്തിട്ടില്ല. സംഘത്തെ വഞ്ചിച്ച് കോടികളുടെ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തി പണം സസാദിച്ചവരെ അറസ്‌റ്റ് ചെയ്ത് അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാണ് സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യം.
അങ്കമാലിയിൽ ഇന്ന് രാവിലെ 10.30 ന് നടക്കുന്ന സമരം നിക്ഷേപ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് പി . എ . തോമസ് ഉദ്ഘാടനം ചെയ്യും. സംക്ഷണ സമിതി നേതാക്കൾ പ്രസംഗിക്കും. വഞ്ചിക്കപ്പെട്ട നിക്ഷേപകരും ബഹജനങ്ങളും സമരത്തിൽ പങ്കെടുക്കും.


