പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ കലക്ടറേറ്റിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ റിട്ടേണിങ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ നടത്തി. വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളിൽ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്സർവർ എന്നിവരുണ്ടാകും. തപാൽ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂർ എന്നിവിടങ്ങളിൽ ഒമ്പതും റാന്നിയിൽ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, മൈക്രോ ഒബ്സർവർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർ മേൽനോട്ടം വഹിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഓർഡർ പോർട്ടൽ’ വഴിയാണ് ഉദ്യോഗസ്ഥരുടെ നിയമനം.
നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് ഉത്തരവ് ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 28 നകം ( ഇന്ന് ) ഉദ്യോഗസ്ഥർ ഉത്തരവ് കൈപ്പറ്റിയെന്ന് അതാത് ഓഫീസ് മേധാവികൾ ഉറപ്പ് വരുത്തണം. വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഏപ്രിൽ 29നും മെയ് രണ്ടിനും കലക്ടറേറ്റിൽ നടത്തും. ഉത്തരവ് ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.


