പത്തനംതിട്ട : ഒരു വർഷത്തെ ഐശ്വര്യം ദീപ നാളങ്ങളായി മുകളിലേക്ക് ജ്വാലിച്ചതോടെ പുണ്യ നദി അച്ചൻകോവിലിന്റെ കുഞ്ഞോളങ്ങൾ അവ ഏറ്റുവാങ്ങി പ്രകൃതിയിൽ സമർപ്പിച്ചു.999 മലകൾക്ക് അധിപനായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്തു ദിവസത്തെ മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് പത്താമുദയ ഊട്ടും അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്കും തെളിയിച്ചു.
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മീയ ആചാര അനുഷ്ടാനങ്ങളിൽ കർമ്മ സ്ഥാനത്തു ഉള്ളതാണ് ദീപങ്ങൾ.അന്തകാരം അകറ്റി ജീവിത പ്രയാസങ്ങളിൽ നിന്നും മുക്തി നേടുവാൻ പ്രകൃതി ശക്തികൾക്ക് കാഴ്ച വെക്കുന്നതാണ് പന്തങ്ങൾ കത്തിച്ച ആൾപ്പിണ്ടി വിളക്ക്. ഇത് നദിയിൽ ഒഴുക്കിയാണ് ആദിമ ജനത പ്രകൃതിയോട് അലിഞ്ഞു നിന്ന് പ്രാർഥന നടത്തുന്നത്. ഈ ആചാരം അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇക്കുറിയും കൊല്ലം പട്ടാഴി ദേശത്തു നിന്നുള്ള ആൾപിണ്ടി വിളക്ക് ഭക്തരാണ് ആൾപിണ്ടി കല്ലേലി കാവിൽ എത്തിച്ചത്.

41 തൃപ്പടി പൂജകൾക്ക് ശേഷം ആൾപ്പിണ്ടി ആർപ്പോ വിളികളോടെ അച്ചൻകോവിൽ നദിക്കരയിൽ എത്തിച്ചു . പുണ്യ നദിയിലെ ജീവജാലങ്ങൾക്ക് ഊട്ടും പൂജയും നൽകി അനുവാദം വാങ്ങി . കിഴക്ക് ഉദിമലയിൽ നിന്നും ഉത്ഭവിച്ചു പടിഞ്ഞാറ് തിരുവാർ കടലിനെ ലക്ഷ്യമാക്കി ഒഴുകുന്ന അച്ചൻ കോവിൽ നദിയിൽ നൂറ്റാണ്ടുകളായി ആദിമ ജനത അനുഷ്ടിച്ചു വരുന്ന ആത്മാവിഷ്കാരമായി ആറ്റു വിളക്ക് തെളിയിച്ചു ഒഴുക്കി മാനവ കുലത്തിലും പ്രകൃതിയ്ക്കും നന്മകൾ ചൊരിയുന്ന വിശേഷാൽ ചടങ്ങുകൾ നടന്നു .


