കൊച്ചി: സംസ്ഥാനത്തെ മിക്ക സർക്കാർ വിൽപനകേന്ദ്രങ്ങളിലും അവശ്യ സാധനങ്ങൾ കിട്ടാനില്ല. മാർക്കറ്റിൽ പച്ചക്കറി വില കുതിക്കുമ്പോൾ താങ്ങാവേണ്ട സർക്കാർ സ്ഥാപനം ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ കൈമലർത്തുകയാണ്. കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് എത്തിക്കാനാണ് ഹോർട്ടികോർപ്പ് ആലോചിച്ചിരുന്നത്. ഹോർട്ടികോർപ്പിലെ പച്ചക്കറികൾക്ക് വിലയും കുറവായിരുന്നു. എന്നാൽ എല്ലാം താളം തെറ്റിയ അവസ്ഥയാണ് . പച്ചക്കറി എങ്ങും കിട്ടാനില്ല .
തക്കാളിയുടെ വില അങ്ങ് ചന്ദ്രനിൽ എത്താറായി . ഹോർട്ടികോർപ്പിന്റെ കടകളിൽ തക്കാളിക്കായിരുന്നു ഡിമാൻഡ് കൂടുതൽ. പക്ഷേ ആവശ്യത്തിന് അനുസരിച്ച് അവിടെയും കൊടുക്കാനില്ല. മുളക്, കാബേജ്, ഇഞ്ചി, പടവലം, ബീട്ട് റൂട്ട് ഇങ്ങനെ കറി വയക്കാൻ വേണ്ട പച്ചക്കറികൾക്കെല്ലാം ഹോർട്ടികോർപ്പിൽ ക്ഷാമമാണ്. വിലക്കുറവ് നോക്കി സർക്കാർ കച്ചവ കേന്ദ്രങ്ങളിൽ എത്തുന്നവർ കാലി സഞ്ചിയുമായി മടങ്ങുകയാണ്.
ഓണക്കാലം കൂടി കണക്കിലെടുത്ത് സർക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇല്ലങ്കിൽ ഇത്തവണത്തെ ഓണം സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഓണമാകും . നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം ജീവിക്കാനാവാത്ത സാഹചര്യമാണെന്നാണ് ഇപ്പോൾത്തന്നെ ജനം പറയുന്നത്. അതേസമയം സർക്കാർ ഓഗസ്റ്റ് മാസത്തെ ശമ്പളം – പെൻഷൻ ചെലവുകൾക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കിയിരിക്കുകയാണ്. കേന്ദ്രത്തിൻറെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്.


