കുമ്പനാട് :- കോയിപ്രം പഞ്ചായത്തിലെ 18–ാം വാർഡിൽ നെല്ലിമല കൊച്ചാലുമൂടിന് സമീപം ആറങ്ങാട്ടുപടി കല്ലൂമാലി റോഡിൽ പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഇന്നലെ രാത്രിയിലാണ് ആറങ്ങാട്ടു പാടത്ത് കക്കൂസ് മാലിന്യം തള്ളിയത്. ഇത് താഴ്ന്ന പ്രദേശത്തെ കിണറുകളിലും കുടിവെള്ള ശ്രോതസുകളിലും കലരുമെന്ന ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. തരിശ് കാടു പിടിച്ച് കിടക്കുന്ന ആറങ്ങാട്ട് പാടത്ത് രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യവും അറവ് ശാലയിലെ മാലിന്യവും തള്ളുന്നത് പതിവാണ്. തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളും ആവാസ മേഖലയാണ് ഈ പ്രദേശം.
നാട്ടുകാർ നിരവധി തവണ തരിശ് കാടു പിടിച്ച് കിടക്കുന്ന ഈ പ്രദേശം കാടുവെട്ടി തെളിയിച്ച് വൃത്തിയാക്കാൻ ഉടമയ്ക്ക് നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഈ തരിശ് കാടു പിടിച്ച് കിടക്കുന്ന പാടത്ത് വലിയ തീപിടിത്തം ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും വളരെ പണിപ്പെട്ടാണ് അന്ന് തീ അണച്ചത്. വർഷങ്ങളായി തരിശ് കിടക്കുന്ന ഈ പാടം ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. രാത്രികാലങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്ന് മദ്യപാന സംഘം ഇവിടെ തമ്പടിക്കുന്നതായി മുൻപും ആക്ഷേപം ഉയർന്നിരുന്നു. കോയിപ്രം പോലീസിന്റെ അതിർത്തി പ്രദേശമായ ഈ മേഖലയിൽ രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ്ങ് ശക്തമാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തരിശ് കാടു പിടിച്ച് കിടക്കുന്ന ഈ പാടം കോയിപ്രം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് കൃഷി ചെയ്യണമെന്നുള്ള ആവശ്യവും നാട്ടുകാർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പൊതുസ്ഥലത്തും പാടത്തും കക്കൂസ് മാലിന്യം തള്ളിയവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാർഡ് അംഗം തോമസ് ജേക്കബ് അറിയിച്ചു. ഈ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് ഉത്തരവാദികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം പോലീസിലും പരാതി നല്കി. ഈ പ്രദേശത്ത് അറിയിപ്പ് ബോർഡുകളും സിസിടിവികൾ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ഈ പ്രദേശത്ത് മാലിന്യം തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോയിപ്രം പഞ്ചായത്ത് അധികൃതർ അറിയിച്ചു.
@ തോമസ് ജേക്കബ് (Member) – 94472 19566


