തൃശൂർ :- നേഴ്സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കേരളത്തിൽ ലോംഗ് മാർച്ച് പ്രഖ്യാപിച്ചു. ‘അവകാശം – ഔദാര്യമല്ല’ എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 5-നാണ് സമരം ആരംഭിക്കുന്നത്. മാർച്ച് അഞ്ച് തൃശൂരിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്നു. പ്രതിമാസ മിനിമം വേതനം 40,000 രൂപയാക്കുകയാണ് മുഖ്യ ആവശ്യം. ‘ഇനി കുറഞ്ഞ വേതനമില്ല’, ‘ഇനി അനീതിയുമില്ല’, ‘നമുക്ക് അർഹമായ വേതനം ഉറപ്പാക്കുക’ എന്നിവയാണ് മുദ്രാവാക്യങ്ങൾ.


നേഴ്സിംഗ് മേഖലയിൽ നിലനിൽക്കുന്ന കുറഞ്ഞ വേതനത്തിനും ചൂഷണത്തിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് യുഎൻഎ ലക്ഷ്യമിടുന്നത്. തൃശൂരിൽ നിന്ന് കാൽനടയായി തലസ്ഥാനത്തേക്ക് നടത്തുന്ന ഈ ലോംഗ് മാർച്ചിൽ ആയിരക്കണക്കിന് നഴ്സുമാർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഐക്യത്തിലൂടെ വിജയം നേടുക (United we march, United we win) എന്ന ആഹ്വാനത്തോടെയാണ് സംഘടന സമരത്തിലേക്ക് നീങ്ങുന്നത്. സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക സമര പ്രഖ്യാപനം.


