കുമ്പനാട് – അവിസ്മരണീയമായ മുഹൂർത്തം. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള എക്സലൻസി അവാർഡ് പൊതു പ്രവർത്തകനായ സുബിൻ നീറുംപ്ലാക്കലിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈമാറി. കോവിഡിന്റെ കടുത്ത നിയന്ത്രണമുള്ള സമയത്ത് സംസ്ഥാന അതിർത്തി കടന്ന് വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായത്തോടെ തമിഴ്നാട് മുഖ്യമന്തി എം കെ സ്റ്റാലിനെ നേരിട്ട് ഇടപെടുത്തി നാലു ദിവസം പ്രായമായ കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി എത്തിച്ച് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നതിന് നിരന്തര ഇടപെടൽ നടത്തിയതും, കോവിഡ് ആദ്യം പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാനിലെ സർവ്വകലശാലയിൽ പഠിച്ചിരുന്ന മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭീകരമായ അവസ്ഥ ഇൻഡ്യാ ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തി നാട്ടിൽ എത്തിക്കുന്നതിന് ഇടപെടലുകൾ നടത്തിയതും, യമനിൽ കലാപ സമയത്ത് അവിടെ അകപ്പെട്ടു പോയ മലയാളി നേഴ്സിനിനെ നാട്ടിൽ എത്തിക്കുന്നതിന് ഇടപെടൽ നടത്തിയതും ഒക്കെ സുബിൻ നീറുപ്ലാക്കലാണ്.
ഒരു സാധാരണ പൊതുപ്രവർത്തകന്റെ അസാധാരണമായ ഈ ഇടപെടലുകൾ അന്ന് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതു പരിഗണിച്ചാണ് സുബിൻ നീറുപ്ലാക്കലിന് അവാർഡ് നല്കിയതെന്ന് വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻസ് ലണ്ടൻ ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ, അന്റോ ആന്റണി എംപി, ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻസ് ലണ്ടൻ ചെയർമാൻ ഷാജി ഏബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.



