പത്തനംതിട്ട ജില്ലാതല പട്ടയമേള ഓൺലൈനിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സംസ്ഥാനത്ത് 10002 കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം തിരുവല്ല വി ജി എം ഹാളിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.
എല്ലാവർക്കും ഭൂമി നൽകാനായി ആരംഭിച്ച പട്ടയമിഷൻ സംസ്ഥാന ചരിത്രത്തിലെ നവാനുഭവമാണ്. നാലര വർഷ കാലയളവിനുള്ളിൽ 233947 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 413000 പട്ടയം വിതരണം ചെയ്തു. അതിദരിദ്ര്യരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. 2031 ൽ തർക്ക രഹിത ഭൂമിയുള്ള കേരളത്തെ സൃഷ്ടിക്കും. ലോകത്തിനു മാതൃകയാണ് ഡിജിറ്റൽ സർവേ. ആദ്യഘട്ടത്തിൽ 532 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കി. സംസ്ഥാനത്ത് 27 ലക്ഷം ഹെക്ടർ ഭൂമി ഉപയോക്തമാണ്. ഇതിൽ എട്ടര ലക്ഷം ഹെക്ടർ ഭൂമി രണ്ടു വർഷം കൊണ്ട് അളന്ന് 65 ലക്ഷം ലാൻഡ് പാഴ്സലുകളിലൂടെ അളവ് പൂർത്തിയാക്കി. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ എല്ലാ വില്ലേജുകളിലും ഭൂമിയുടെ ക്രയവിക്രയങ്ങൾ പരിഹരിക്കാൻ ഒരു സർവേയറും ഒരു ആർ ടി കെ റോവർ മെഷീനും അധികമായി നൽകും.

ഭൂമിയുടെ കൃത്യത ആധികാരികമായി ഉറപ്പുവരുത്താൻ കേന്ദ്രീകൃത ലാൻഡ് ഡേറ്റ ഡേയ്സ് കേരളം രൂപീകരിക്കും. ഭൂമി സംബന്ധമായ എല്ലാ രേഖകളും ഓൺലൈനിൽ ലഭിക്കാൻ സെൻട്രലൈസ്ഡ് ഡേറ്റ ബാങ്ക് രൂപീകരിച്ചു. ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്ന വില്ലേജുകളിൽ കാലതാമസം ഇല്ലാതെ നടപ്പാക്കുന്ന കേന്ദ്രീകൃത ലാൻഡ് ഡേറ്റാ ബാങ്ക് പഞ്ചായത്ത് / വില്ലേജുകളിലെ കിയോസ്‌കുകളിലൂടെ ലളിതമായ രീതിയിൽ ഭൂമിയുടെ രേഖ ലഭ്യമാക്കും. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പ്രോജക്ട് തൃശ്ശൂർ ജില്ലയിലാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവംബർ ഒന്ന് മുതൽ അതി ദരിദ്ര്യർ ഇല്ലാത്ത സംസ്ഥാനത്തിനു പുറമെ 60 വയസിനു മുകളിലുള്ള 62 ലക്ഷം ജനങ്ങൾക്കും 2000 രൂപ ക്ഷേമ പെൻഷൻ ലഭ്യമാക്കും. എ എ വൈ കാർഡുള്ള 35 നും 60 നും ഇടയിൽ പ്രായുള്ള എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപയും ആശാവർക്കർ, അങ്കണവാടി ജീവനക്കാർക്ക് 1000 രൂപ ശമ്പള വർധനവും നൽകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ , എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന ആശയത്തിന് പട്ടയമേള കൂടുതൽ കരുത്ത് പകരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

അർഹരായ ഭൂരഹിതർക്ക് പട്ടയം സമയബന്ധിതമായി നൽകുക എന്ന ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 2022 മുതൽ 2024 വരെ 1113 പട്ടയം ജില്ലയിൽ വിതരണം ചെയ്തു. 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജില്ലാതല പട്ടയമേളയിൽ 258 പട്ടയങ്ങളും 49 വനവകാശ രേഖകളും വിതരണം ചെയ്തു. ജനപക്ഷത്തു നിന്ന് ഫയലുകളിൽ നടപടി സ്വീകരിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

തിരുവല്ലയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ 24 പട്ടയങ്ങൾ വിതരണം ചെയ്തു. കോന്നി, ആറന്മുള മണ്ഡലങ്ങളിൽ ഒന്നു വീതവും തിരുവല്ലയിൽ 13 എൽ എ പട്ടയങ്ങളും ഒമ്പത് എൽറ്റി പട്ടയങ്ങളും വിതരണം ചെയ്തു. മല്ലപ്പള്ളി താലൂക്കിലെ കമലമ്മ, പെണ്ണമ്മ, അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട തിരുവല്ല താലൂക്കിലെ രമയമ്മ എന്നിവർക്ക് മന്ത്രി വീണാ ജോർജ് പട്ടയം നൽകി. തിരുവല്ല, മല്ലപ്പള്ളി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ പട്ടയ വിതരണം മാത്യു ടി തോമസ് എംഎൽഎയും നിർവഹിച്ചു.

തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, എഡിഎം ബി ജ്യോതി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *