പത്തനംതിട്ട – ദുരന്തനിവാരണ നിയമത്തിലെ 33, 34(എച്ച്) വകുപ്പ് പ്രകാരം ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളിൽ കൃത്യമായി ഹാജരാകാൻ നിർദേശിക്കേണ്ടതും ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നപക്ഷം അവരുടെ സേവനം അതത് ഇടങ്ങളിൽ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.
ജൂലൈ ആറു മുതൽ ഒൻപതു വരെ ഈ ഉത്തരവിന് പ്രാബല്യമുണ്ട്. ഗർഭിണികൾ, അംഗപരിമിതർ, മറ്റ് ആരോഗ്യപ്രശ്നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കിൽ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നൽകി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട മേലധികാരികൾ ഉടൻതന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ഈ ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കും.


