മദ്ധ്യവസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപ്പിച്ച മൂന്നു പേരെ പിടികൂടി പന്തളം പോലീസ്

Crime
Print Friendly, PDF & Email

പന്തളം – മദ്ധ്യവസ്കനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്നു പ്രതികളെ പോലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മങ്ങാരം മുത്തുണിയിൽ ദിൽഷാ മൻസിലിൽ ദിൽക്കു ദിലീപ് (25), ഏനാത്ത് മണ്ടച്ചൻപാറ പറവിള പുത്തൻവീട്ടിൽ ജെബിൻ തോമസ് (28), മങ്ങാരം കുരീക്കാവിൽ അജിൽ കൃഷ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കാട് വലിയിവിള കിഴക്കേതിൽ അബ്ദുൽ റഹ്മാനാണ് മർദ്ദനമേറ്റത്.

13ന് രാത്രി 9.30ഓടെ കെഎസ്ആർടിസി സ്റ്റാന്റിന് സമീപം വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സ്‌കൂട്ടറിൽ വന്ന പ്രതികൾ അബ്ദുൽ റഹ്മാൻ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ഹെൽമെറ്റ് കൊണ്ട് അടിയ്ക്കുകയും ചവിട്ടുകയും മറ്റും ചെയ്യുകയായിരുന്നു.

അബ്ദുൽ റഹ്മാൻ 14 ന് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എസ് സി പി ഒ ആർ രാജേഷ് മൊഴി രേഖപ്പെടുത്തി. എസ്‌ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികൾക്കായി തെരച്ചിൽ നടത്തി വരവേ, ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിൽക്കുവിനെയും ജെബിനെയും അടൂരിൽ നിന്നും അജിലിനെ പന്തളം മുട്ടാർ നിന്നും അന്നു തന്നെ കസ്റ്റഡിയിൽ എടുത്തു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പന്തളം പ്രദേശത്തെ സ്ഥിരം പ്രശ്‌നകാരികളായ പ്രതികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ദിൽക്കു ദിലീപ് പന്തളം സ്‌റ്റേഷനിലെ ആറു കേസുകളിലും വെൺമണി പോലീസ് സ്‌റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. കാപ്പ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പന്തളം പോലീസ് ഇയാൾക്കെതിരേ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജെബിൻ തോമസ് പന്തളം പോലീസ് സ്‌റ്റേഷനിലെ നാലു കേസുകളിലും ഏനാത്ത് സ്‌റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. അജിൽ കൃഷ്ണൻ പന്തളം സ്‌റ്റേഷനിലെ രണ്ടു കേസുകളിൽ പ്രതിയാണ്.

പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ എസ്.ഐ അനീഷ് എബ്രഹാം, എസ് സി പി ഒ ആർ രാജേഷ്, സി പി ഒമാരായ അഖിൽ, അമൽ ഹനീഫ്, അനീഷ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *