റാന്നി – പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസിൽ 45 കാരനായ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്‌നാട് കന്യാകുമാരി തിരുവട്ടാർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വള്ളിക്കുട്ടിവിളൈ കൽക്കുളം ഉമ്മൻകോട് 20/31/1 ൽ രാജേഷ് (45) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. മൂന്നാം തീയതി ഉച്ചയ്ക്ക് 2.30 ന് അങ്ങാടി പഞ്ചായത്ത് ഓഫീസ് വളപ്പിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിനു മുന്നിൽ വച്ചിരുന്ന സ്‌കൂട്ടറിൽ ഇരുന്ന പെൺകുട്ടിയെ ആംഗ്യം കാട്ടി അരികിലേക്ക് വിളിച്ചവരുത്തിയ ഇയാൾ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത റാന്നി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി. കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്താനുള്ള നടപടിയും കൈകൊണ്ടു. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ റെജി തോമസും എസ് സി പി ഒ സുമിൽ, സി പി ഒ ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഉടനടി പിടികൂടിയത്.


