കോന്നി – യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പലതവണ ബലാൽസംഗത്തിന് ഇരയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പയ്യനാമൺ മച്ചക്കാട് മുരുപ്പേൽ വീട്ടിൽ രമേശ് (42) ആണ് പിടിയിലായത്. ഈ വർഷം മാർച്ച് ഒന്നിനും ജൂൺ നാലിന് ഇടയിലുമുള്ള കാലയളവിലാണ് സംഭവം. മാർച്ച് ഒന്നിന് വൈകിട്ട് ഏഴോടെ വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിലൂടെ എത്തി കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ പ്രതി, തുടർന്ന് മാർച്ചിലെ ഒരു ബുധനാഴ്ച രാവിലെ 10ന് അടുക്കള ജോലിയിൽ വ്യാപൃതയായിരുന്ന ഇവരെ, അതിക്രമിച്ചു കയറിയ ബലാൽക്കാരമായി ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു. എതിർത്ത് യുവതി ബഹളം വച്ചപ്പോൾ ഇവരെയും ഭർത്താവിനെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പിന്നീട് ഈ മാസം നാലിന് ഉച്ചയോടെ വീണ്ടും വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ ബലാത്സംഗം ചെയ്യുകയും, എതിർത്തപ്പോൾ മർദ്ദിക്കുകയും ചെയ്തു.
പിറ്റേന്ന് കോന്നി പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ വിമൽ രംഗനാഥാണ് കേസെടുത്തത്. പ്രാഥമിക നടപടികൾക്ക് ശേഷം പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട്, കോന്നി പോലീസ് സ്‌റ്റേഷന്റെ അധിക ചുമതലയുള്ള കൂടൽ എസ് എച്ച് ഓ സി എൽ സുധീർ കേസ് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മാമൂട് നിന്നും 8 ന് ഉച്ചക്ക് ശേഷം കസ്റ്റഡിയിലെടുത്തു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ് സി പി ഓ മുജീബ്, സി പി ഓമാരായ സുജിത്, രതീഷ്, മഹേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


