തിരുവല്ല – പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന് (28) ആണ് ഇന്നലെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതാണ്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചു.
വീട്ടുകാര്‍ അതിനു സമ്മതിച്ചു. മൂന്ന് മണിയോടെ ഹൃദയ തകരാര്‍ ഉണ്ടെന്ന് അറിയിക്കുകയും നിത്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വീട്ടുകാരെ കാണാന്‍ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാന്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടുകൂടി യുവതി മരിച്ചതായി ഹോസ്പിറ്റൽ അധികൃതർ അറിയിക്കുകയായിരുന്നു.
നിത്യ ഗുരുതരാവസ്ഥയില്‍ ആയിട്ടും വീട്ടുകാരെ കാണാന്‍ അനുവദിച്ചില്ല എന്നതും, മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്നതും ആശുപത്രിയുടെ വീഴ്ചയാണെന്നും, ചികിത്സാ പിഴവ് മറച്ചുവെക്കാനാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.


