പത്തനംതിട്ട – പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ 11 വർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി. ആനിക്കാട് വായ്പ്പൂർ കുന്നം വേലി പുളിക്കൽ വീട്ടിൽ കുട്ടനെന്ന സുകുമാര(76)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.
2022 ജൂൺ ആറിനും 2023 നവംബർ രണ്ടിനുമിടയിലാണ് കുട്ടിക്കുനേരെ അതിക്രമം കാട്ടിയത്. വീട്ടിനുള്ളിൽ വച്ചും സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയും പലതവണ ദേഹത്ത് കടന്നുപിടിച്ച് പ്രതി ഇത്തരത്തിൽ പ്രവർത്തിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉടനടി പിടികൂടിയിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു ഒരു വർഷവും, പോക്സോ നിയമത്തിലെ വകുപ്പുകൾ 10, 9 എന്നിവയനുസരിച്ച് 10 വർഷവുമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിച്ചു. തുകയടച്ചില്ലെങ്കിൽ 6 മാസം കഠിന തടവ് കൂടി അനുഭവിക്കണം.


