പത്തനംതിട്ട: ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് പുറത്താക്കി. ആറന്മുള ഇലന്തൂർ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമലി(21) നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ കടക്കുന്നത് തടഞ്ഞ് ഡി ഐ ജി എസ് അജിതാ ബീഗം ഉത്തരവായത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ ) വകുപ്പ് 15(1) പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ജനുവരി 15 ലെ ശുപാർശയിന്മേലാണ് ഡി ഐ ജി യുടെ നടപടി. ആറന്മുള കോന്നി പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന മൂന്ന് കേസുകളാണ് നടപടിക്കായി പരിഗണിച്ചത്. ഇന്നു മുതലാണ് പ്രാബല്യം.
ആറന്മുള പോലീസ് സ്റ്റേഷനിലെ ‘അറിയപ്പെടുന്ന റൗഡി’ ആയ ഇയാൾ പ്രായപൂർത്തി ആവുന്നതിനു മുമ്പ് തന്നെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു. 2018 മുതൽ ആറന്മുള, പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതുജീവിതത്തിന് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കുറ്റകരമായ നരഹത്യാശ്രമം, തീവെപ്പ്, മോഷണം സ്ത്രീകളോട് മര്യാദലംഘനം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയും ചെയ്തു. നിലവിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളാണ്. ഒരു വർഷത്തേക്ക് നല്ല നടപ്പ് ജാമ്യം ഉത്തരവാകുന്നതിനായി വേണ്ടി എസ് എച്ച് ഓ സമർപ്പിച്ച റിപ്പോർട്ട് അടൂർ ജെ എഫ് എം കോടതിയുടെ പരിഗണയിലാണ്. ഡി ഐ ജി ഓഫീസിൽ ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നടത്തുകയും നേരിൽ കേൾക്കുകയും ചെയ്തിരുന്നു.
ഇയാൾ പ്രതിയായി ഒടുവിൽ എടുത്ത കേസ് കഴിഞ്ഞ സെപ്റ്റംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്തതാണ്. ഈ കേസിൽ അറസ്റ്റിലാവുകയും തുടർന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കപ്പെട്ട പ്രതി, ഇത് ലംഘിച്ചാൽ കാപ്പ നിയമം വകുപ്പ് 15(4) പ്രകാരം ഇയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അടുത്ത ബന്ധുക്കളുടെ വിവാഹം മരണം തുടങ്ങിയ ചടങ്ങുകളിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ ജില്ലയിൽ പ്രവേശിക്കാം. പുറത്താക്കപ്പെടുന്ന കാലയളവിൽ താമസിക്കുന്ന സ്ഥലത്തെ വിലാസം ജില്ലാ പോലീസ് മേധാവിയെയും ആറന്മുള എസ് എച്ച് ഓ യേയും അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.


