പത്തനംതിട്ട: ചുട്ടിപ്പാറയിൽ കൊണ്ടുപോയി അമ്മയുടെ സാന്നിദ്ധ്യത്തിൽ പതിനഞ്ചുകാരിയെ താലികെട്ടിയ ശേഷം മൂന്നാറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും പെൺകുട്ടിയുടെ മാതാവിനെയും പോലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), കുട്ടിയുടെ അമ്മ(35) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഫോൺ മുഖേനെ വലയിലാക്കിയ പെൺകുട്ടിയെയാണ് വിവാഹവാഗ്ദാനം ചെയ്ത് താലി ചാർത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതിന് ഒത്താശ ചെയ്തുവെന്ന് വെളിവായതിനെ തുടർന്നാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് പിതാവിന്റെ മൊഴി പ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതൽ കുട്ടിയെ കാണാതായി എന്നായിരുന്നു പരാതി. കുട്ടിയെ മാതാവിന്റെ സഹായത്തോടെ വീട്ടിൽ നിന്നും അമൽ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. ചുട്ടിപ്പാറയിലെത്തിച്ച് മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അന്ന് വൈകിട്ട് മൂന്നാറിലേക്ക് കൊണ്ടുപോയി. അമ്മയും ഒപ്പം പോയി.
ഞായറാഴ്ച രാവിലെ മൂന്നാർ ടൗണിനു സമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. മാതാവ് ശുചിമുറിയിൽ പോയ തക്കം നോക്കി അമൽ കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മൂവരെയും കണ്ടെത്തി. പെൺകുട്ടിയെ കോന്നി നിർഭയ ഹെന്റി ഹോമിലെത്തിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമലിനെതിരെ ബലാൽസംഗത്തിനും പോക്‌സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിൽ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. തുടർ നടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ വി.എസ്.കിരൺ, എസ്.സി.പി.ഓമാരായ സുധീഷ് കുമാർ, ഇർഷാദ്, രതീഷ്, സി.പി.ഓമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.


