ഇടുക്കി – മകരജ്യോതി ദർശനത്തിൽ സായൂജ്യമടഞ്ഞ് പുല്ലുമേട്ടിൽ നിന്നും ആയിരക്കണക്കിന് ഭക്തർ മലയിറങ്ങി. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 7245 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെത്തിയത്. സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി. ശബരിമലയിൽ നിന്നും പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്. പുല്ലുമേട്ടിലെത്തിയ 825 ഭക്തർ മകര ജ്യോതിക്ക് മുൻപ് സന്നിധാനത്തേക്ക് തിരിച്ച് പോയി. ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1100 പേരും മകരജ്യോതി ദർശിക്കാനെത്തി.
പുല്ലുമേട്ടിൽ എത്തിയ അയ്യപ്പൻമാർ മകരജ്യോതി സന്ധ്യ ശരണം വിളികളാൽ മുഖരിതമാക്കി. ജ്യോതി ദർശനശേഷം 6.55 ഓടെയാണ് പുല്ലുമേട്ടിൽ നിന്നും ഭക്തജനങ്ങൾ തിരിച്ചിറങ്ങിയത്. അയ്യപ്പ സ്വാമിമാരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചു. സുരക്ഷാ ഗതാഗത ക്രമീകരണങ്ങൾക്കായി 150 പ്രത്യേക പൊലീസ് ഓഫീസർമാർക്ക് പുറമെ 1200 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും കർമ്മനിരതരായി.
പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡ് ഒരുക്കി . റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിമി വരെ വെളിച്ചവിതാനം ക്രമീകരിച്ചു. വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ സി യു ആംബുലൻസ് , മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചു. ജലവകുപ്പ് പുല്ലുമേടു മുതൽ കോഴിക്കാനം വരെ 14 പോയിന്റുകളിൽ വാട്ടർ ടാങ്കുകൾ സജ്ജീകരിച്ചു. തീർത്ഥാടകർക്കായി കെഎസ്ആർടിസി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ 50 ബസുകൾ സർവീസ് നടത്തി. സത്രം, വള്ളക്കടവ് നാലാം മൈൽ പ്രവേശനപാതകൾ വഴി ശനിയാഴ്ച രാവിലെ 8 മണി മുതൽ ഭക്തരെ കടത്തിവിട്ടു തുടങ്ങി. മകരജ്യോതി ദർശനം കഴിഞ്ഞ് ഭക്തർ നാലാംമൈൽ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിയ്ക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സർക്കാർ വാഹനങ്ങൾ കടത്തിവിട്ടത്.
പൊലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലൈസ്, അഗ്‌നി രക്ഷാസേന, വനം വകുപ്പ് , മോട്ടോർ വാഹനം തുടങ്ങി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയ സേവനങ്ങൾ ഭക്തർക്ക് ഏറെ സഹായകരമായി. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി,ഏറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോ, ജില്ലാ പൊലീസ് മേധാവി ടി. കെ വിഷ്ണുപ്രദീപ്, സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി എം ജയകൃഷ്ണൻ, കട്ടപ്പന എ. എസ്.പി രാജേഷ് കുമാർ, എ. ഡി. എം ഷൈജു പി ജേക്കബ്, ഫ്ലൈയിംഗ് സ്ക്വാഡ് ഡി . എഫ് .ഒ വിനോദ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പുല്ലുമേട്ടിൽ സന്നിഹിതരായി.


