ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡനം : യുവാവും കൂട്ടുനിന്ന പിതാവും അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട : ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലാവുകയും, വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്നും വിളിച്ചിറക്കികൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പതിനെട്ടുകാരനും, ഇയാൾക്ക് ഒത്താശ ചെയ്ത പിതാവും അറസ്റ്റിൽ. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ ഗണേശന്റെ മകൻ പ്രകാശ് (18), പിതാവ് തമിഴ്നാട് തെങ്കാശി ആൾവാർകുറുശ്ശി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന കല്യാണിയുടെ മകൻ ഗണേശൻ (44) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞമാസം 31 ന് രാവിലെ 8 നാണ് 17 കാരിയെ വീട്ടിൽ നിന്നും കാണാതായത്. അന്നുതന്നെ പെൺകുട്ടിയുടെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കാണാതായതിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശത്തെ തുടർന്ന്, പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. അങ്ങനെയാണ് ഗണേശൻ താമസിക്കുന്ന തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ കാടിനോട് ചേർന്നുള്ള സ്ഥലത്ത് പെൺകുട്ടി ഉള്ളതായി വ്യക്തമായത്. സുഹൃത്ത് ആര്യങ്കാവ് ഗിരിജൻ കോളനിയിൽ താമസിക്കുന്ന പ്രകാശ് എന്നയാൾക്കൊപ്പമാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു.
തുടർന്ന്, കേസ് രജിസ്റ്റർ ചെയ്തതിന്റെ പിറ്റേന്ന് എസ് ഐ സായ് സേനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മഫ്റ്റിയിൽ സ്ഥലത്തെത്തി, വനമേഖലയിൽ സാഹസികമായി നടത്തിയ തെരച്ചിലിൽ, രണ്ടാം തിയതി രാത്രി 10.15 ന് പെൺകുട്ടിയെ കടത്തറ കാടിനുള്ളിൽ കണ്ടെത്തിയെങ്കിലും, യുവാവ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്ന്, കുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴിരേഖപ്പെടുത്തിയപ്പോഴാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. ആറുമാസം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലായത്. തുടർന്ന്, സ്ഥിരം ഫോൺ വിളിയും ചാറ്റിങ്ങുമായി. കുട്ടിയുടെ വീട്ടിലറിഞ്ഞപ്പോൾ പ്രശ്നമാവുകയും, സഹോദരൻ ചോദ്യം ചെയ്യുകയും ചെയ്തു. പ്രകാശിനെപ്പറ്റി മനസ്സിലാക്കിയ സഹോദരൻ, ഇയാളെ ഫോണിൽ വിളിച്ച് താക്കീത് ചെയ്തു. വീട്ടിൽ നിന്നാൽ വഴക്കാകും, അതിനാൽ വീട് വിട്ടിറങ്ങിവരണമെന്ന് പ്രകാശ് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഫോണിൽ വിളിപ്പിച്ചതിനെത്തുടർന്നാണ് കുട്ടി 31 ന് രാവിലെ വീടുവിട്ടിറങ്ങി പ്രകാശിന്റെ നിർദേശാനുസരണം ഓട്ടോറിക്ഷയിൽ എരുമേലിയിലെത്തി, പിന്നീട് ബസിൽ തെങ്കാശിക്ക് പോയത്.

അവിടെ ബസ് സ്റ്റാന്റിൽ യുവാവും രണ്ടാം പ്രതി പിതാവ് ഗണേശനും കാത്തിനിന്നു. ഗണേശന്റെ വീട്ടിലെത്തിച്ച ശേഷം, പോലീസ് എത്താൻ സാധ്യത ഉണ്ടെന്ന് പറഞ്ഞ് സന്ധ്യയോടെ, ഇയാൾ ഇടയ്ക്കിടെ തങ്ങുന്ന കാട്ടിനുള്ളിലെ പാറയിടുക്കിൽ ഇരുവരെയും എത്തിച്ചു. അവിടെ മകനും പെൺകുട്ടിക്കും കഴിയാൻ സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. രാത്രിയും പിറ്റേന്ന് പകലുമായി യുവാവ് പലതവണ പീഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. രക്തസ്രാവമുണ്ടായി അവശയായതിനെതുടർന്ന്, കാട്ടിൽ നിന്നിറങ്ങി ഗണേശന്റെ താമസ്ഥലത്തേക്ക് വരുന്നവഴിയാണ് പോലീസ് തങ്ങളെ കണ്ടെത്തിയതെന്നും, പോലീസിനെ കണ്ട് പ്രകാശ് ഓടിരക്ഷപ്പെട്ടുവെന്നും മൊഴിയിൽ നിന്നും വ്യക്തമായി.

പെൺകുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാനും മറ്റും ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പോലീസ് കത്ത് നൽകുകയും, കേസിൽ ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കുകയും ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം തിരുവല്ല ജെ എഫ് എം കോടതിയിൽ കുട്ടിയുടെ മൊഴിയെടുത്തു.

ഇന്നലെ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിയ സംഘം, സാഹസികമായി നടത്തിയ തെരച്ചിലിൽ രണ്ടാം പ്രതി ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽ നിന്നും പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരമനുസരിച്ച് യുവാവിന്റെ അമ്മവീടായ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ നിന്നും പ്രകാശിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഗണേശൻ തമിഴ്നാട് സ്വദേശിയാണ്, ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളു മായി പിണങ്ങി പിരിഞ്ഞുപോയതാണ്. അന്നുമുതൽ ഒറ്റയ്ക്ക് പുറമ്പോക്കിലെ ഷെഡിലാണ് താമസം, മകൻ അമ്മവീടായ ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടിലും. വെച്ചൂച്ചിറ പോലീസ്ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ സായ് സേനൻ, എസ് സി പി ഓമാരായ സാംസൺ പീറ്റർ, അൻസാരി സി പി ഓമാരായ ജോസി, അഞ്ജന എന്നിവരാണ് ഉള്ളത്. ബലാൽസംഗത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്സോ വകുപ്പുകൾ പ്രകാരവും അന്വേഷണം തുടരുന്ന കേസിൽ, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *