കൈപ്പട്ടൂർ – ഇന്ന് രാവിലെയാണ് നാടിനെയാകെ മുൾമുനയിൽ നിർത്തിയ സംഭവം. വള്ളിക്കോട് പഞ്ചായത്ത് രണ്ടാം വാർഡിൽ കൈപ്പട്ടൂർ ജംഗ്ഷനിൽ ഉള്ള 70 മീറ്ററോളം ഉയരമുള്ള BSNL മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ നരിയാപുരം സ്വദേശിയായ സുശീലൻ (56 ) നെ പത്തനംതിട്ട ഫയർ &റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ അഭിജിത്തിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് അംഗങ്ങൾ എത്തി സുരക്ഷിതമായി താഴെയിറക്കി.
പത്തനംതിട്ട ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽ ചന്ദ്, മനോജ് എന്നിവർ ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി സുശീലനുമായി അരമണിക്കൂറോളം സംസാരിച്ച് അനുനയിപ്പിച്ച് താഴെയിറക്കാം എന്ന് സമ്മതിപ്പിക്കുകയായിരുന്നു. ശേഷം സേഫ്റ്റി ഹാർനസ് റോപ്പ് എന്നിവയുടെ സഹായത്തോടുകൂടി സുശീലിനെ സുരക്ഷിതമായി താഴെയിറക്കി. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജിലേഷ്, അജു, ഹോം ഗാർഡുമാരായ വിനയചന്ദ്രൻ, നസീർ എന്നിവർ പങ്കെടുത്തു



