മുനമ്പം സമരം കൂടുതൽ ജനപങ്കാളിത്തത്തോടെ മുന്നോട്ട് ; ഐക്യദാർഢ്യവുമായി സിറോ മലബാർ സഭയും

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി: മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി പ്രസ്താവിച്ചു. മുനമ്പത്തെ മത്സ്യത്തൊഴിലാളി സേനയാണ് ഇന്നത്തെ സമരം നയിച്ചത്. ഭൂ പ്രശ്നത്തിൽപ്പെട്ടവർക്ക് ഐക്യദാർഡ്യവുമായി സിറോ മലബാർ സഭയും ഇവർക്കൊപ്പം രംഗത്തുണ്ട്. തൂക്കുകയറുകളും വള്ളവുമായി എത്തിയാണ് മുനമ്പത്തെ മത്സ്യത്തൊഴിലാളി സേന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയത് മഹാപ്രളയ സമയത്തെ സേവനത്തിന് ആദരമേറ്റുവാങ്ങിയവരാണ് തങ്ങളെ കുടിയിറക്കരുതെന്ന ആവശ്യവുമായി സമരപ്പന്തലിലെത്തിയത്.

മുനമ്പം ഭൂ പ്രശ്നത്തിൽപ്പെട്ടവർക്ക് ഐക്യദാർഢ്യവുമായി സീറോ മലബാർ സഭയുടെ എല്ലാ പള്ളികളിലും കുർബാനയ്ക്ക് ശേഷം ഐക്യദാർഡ്യ സദസ്സും പ്രതിജ്ഞയും നടന്നു. ചൊവ്വാഴ്ച വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധ സദസും സംഘടിപ്പിക്കും.

അതേസമയം, നീതി നിഷേധിക്കപ്പെട്ടവരുടെ സമരമാണ് മുമ്പത്ത് നടക്കുന്നതെന്നും വഖഫ് നിയമ കേരളത്തിൽ ഉണ്ടാക്കുന്ന ആശങ്ക വലുതാണെന്നും സമരപ്പന്തൽ സന്ദ‌ർശിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പറഞ്ഞു. മുനമ്പം സമരത്തിന് വർഗീയ നിറം നൽകാൻ ഇടത് മന്ത്രി തന്നെ ശ്രമിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.

മുനമ്പത്ത് കുടിയൊഴിപ്പിക്കലിന് കമ്യൂണിസ്റ്റ് പാർട്ടി കൂട്ടുനിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.മുനമ്പം വർഗീയമാക്കാൻ ശ്രമിച്ചത് ഇന്ത്യ സഖ്യമാണെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ആരോപിച്ചു. സമരം വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ആകെ ചോരപ്പുഴ ഒഴുക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് വഖഫ് നിയമമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. മുനമ്പം ഒരു ഫസ്റ്റ് ഡോസ് ആണ്. വഖഫ് നിയമമനുസരിച്ച് ഏത് സ്ഥലത്തും നിന്നും കുടിയിറക്കാം. സുരേഷ് ഗോപി കിരാതം എന്ന് ഉദ്ദേശിച്ചത് വഖഫ് നിയമത്തെ ആയിരിക്കുമെന്നും കൃഷ്ണദാസ് വയനാട്ടിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *