ആൺകുട്ടികളോട് സംസാരിച്ചതിന് സഹോദരിമാരായ സ്‌കൂൾ കുട്ടികളെ രണ്ടാനച്ഛൻ കഴുത്തറുത്തു കൊന്നു

Crime
Print Friendly, PDF & Email

ബംഗളൂരു – ദാസറഹള്ളിയിലെ കാവേരി ലേഔട്ടില്‍ സ്‌കൂളില്‍ പഠിക്കുന്ന സഹോദരിമാരെ രണ്ടാനച്ഛന്‍ കഴുത്തറുത്ത് കൊന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി സോണി (16), എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ശ്രുതി (14) എന്നിവരാണ് മരിച്ചത്. പ്രതി മോഹന്‍ ഒളിവിലാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയാണ് മോഹന്‍. ഒമ്പത് വര്‍ഷം മുമ്പാണ് ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിനിയായ അനിത യാദവിനെ മോഹന്‍ വിവാഹം ചെയ്തത്.

ദാസറഹള്ളിയിലെ ഒരു വസ്ത്രനിര്‍മ്മാണശാലയില്‍ ജോലി ചെയ്യുകയായിരുന്ന അനിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാള്‍ ഇത് ചെയ്തതെന്നും അവര്‍ ആരോപിച്ചു.’മക്കള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. അവര്‍ കുട്ടികളല്ലേ എന്നും നിങ്ങള്‍ക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കില്‍ അവര്‍ക്ക് എതിര്‍ലിംഗത്തില്‍ പെട്ടവരോട് സംസാരിക്കുന്നതിന് എന്താണ് പ്രശ്‌നമെന്നും ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികളില്‍നിന്ന് വേറിട്ട് നിര്‍ത്തണമെന്ന നിര്‍ബന്ധമായിരുന്നു അയാള്‍ക്ക്’, അനിത പറഞ്ഞു. മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഹനായി തിരച്ചില്‍ തുടരുകയാണ്. അനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *