പാലക്കാട് : വിമുക്തഭടനായിരുന്ന ഒരു മനുഷ്യന്റെ കൂടി ജീവനെടുത്തത് റോഡിലെ കുഴി. പട്ടാമ്പിയിൽ ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. വിമുക്തഭടൻ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷ് (42 ) ആണ് മരിച്ചത്. റോഡിലെ കുഴിയിൽ നിന്ന് രക്ഷപ്പെടാൻ ബൈക്ക് വെട്ടിച്ചു എടുക്കുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് സജീഷിന് മുകളിലൂടെ കയറിയിറങ്ങി. പട്ടാമ്പി കുളപ്പുള്ളി റോഡിൽ കൽപ്പകയ്ക്കും അലക്സ് തീയറ്ററിൽ ഇടയിലായിരുന്നു അപകടം നടന്നത്. തൽക്ഷണം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവാഹനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചിരുന്നത്. ഷൊർണൂരിൽനിന്നു പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.
ഭാര്യ – രമ്യ , മക്കൾ – അഭിനവ് , ആയുഷ്.


